Site iconSite icon Janayugom Online

മുസ്ലിം യുവാവിനെ കൊലചെയ്തത് ഞങ്ങള്‍തന്നെ, വീഡിയോ കാണൂ, ശക്തിയറിയൂ; വിളിച്ചുപറഞ്ഞ് വിഎച്ച്പി നേതാവ്

pupvelpupvel

മുസ്ലിം യുവാവിനെ കൊലചെയ്തത് തങ്ങളാണെന്ന് അവകാശപ്പെടുന്ന വിഎച്ച്പി നേതാവിന്റെ പ്രസംഗം വിവാദമായി. തുംകൂറില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വിഎച്ച്പി പ്രാദേശിക സെക്രട്ടറി ശരണ്‍ പുംപ്‌വെല്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

2022 ജൂലൈയില്‍ സൂറത്കല്ലില്‍ പൊതുജനത്തിന്റെ മുന്നില്‍ ഫാസിലിനെ കൊന്നുവെന്നും എത്ര ക്രൂരമായാണ് കൃത്യം നടത്തിയതെന്നതിന്റെ വീഡിയോ കാണണമെന്നും അതാണ് തങ്ങളുടെ ശക്തിയെന്നുമായിരുന്നു ശരണിന്റെ പ്രസംഗം. പ്രവീണ്‍ നെട്ടാരുവെന്ന ഹിന്ദു യുവാവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഫാസിലിനെ കൊന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹിന്ദുത്വ സംഘടനകളുടെ കരുത്തിന്റെ ഉദാഹരണമാണ് കൊലയെന്നും ഉള്ളാളില്‍ നിന്ന് ഒരു ഹിന്ദു എംഎല്‍എ ഉണ്ടാകണമെന്നും ശരണിന്റെ പ്രസംഗത്തിലുണ്ട്. അതില്ലാത്തതുകൊണ്ടാണ് ഉള്ളാള്‍ മേഖല തീവ്രവാദികളുടെ കേന്ദ്രമായി തുടരുന്നതെന്നും ശരണ്‍ പറയുന്നുണ്ട്. 

കൊലപാതകം തങ്ങളാണ് നടത്തിയത് എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശരണിനെതിരെ കേസെടുക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഫാസിലിന്റെ പിതാവ് ഉമ്മര്‍ ഫറൂഖ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. ആറുമാസമായി ഫാസിലിന്റെ കൊല നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും നീതി ലഭിക്കുന്നതിനായി ഇത്രയും നാളുകളായി അലയുകയായിരുന്നുവെന്നും ഉമ്മര്‍ പറഞ്ഞു. ഇപ്പോള്‍ ആരാണ് കൊന്നതെന്നും അത് ശരണാണെന്നും വ്യക്തമായി. നമ്മുടെ പ്രദേശത്ത് വര്‍ഗീയത വിതറുന്ന ഗുണ്ടയാണ് ശരണെന്നും അയാള്‍ ഒരു നേതാവല്ലെന്നും ഉമ്മര്‍ പറയുന്നു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി വര്‍ഗീയ കൊലപാതകങ്ങള്‍ ദക്ഷിണ കന്നഡയില്‍ നടന്നിരുന്നു. ജൂലൈ 19ന് മസൂദ് (19) എന്ന യുവാവ് കൊല്ലപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവും ഫാസിലും കൊലചെയ്യപ്പെട്ടു. ഈ സംഭവങ്ങളില്‍ ഫാസിലിന്റെ കൊല പ്രതികാരമായിരുന്നുവെന്നാണ് ശരണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: It was us who killed the Mus­lim youth, watch the video, know the pow­er; The VHP leader shouted

You may also like this video

Exit mobile version