Site icon Janayugom Online

കെട്ടിക്കിടക്കുന്ന പോക്സോ കേസുകള്‍ തീര്‍പ്പാക്കാന്‍ ഒമ്പത് വര്‍ഷം വേണ്ടിവരും; പഠന റിപ്പോര്‍ട്ട്

രാജ്യത്ത് കെട്ടിക്കിടക്കുന്ന പോക്സോ കേസുകള്‍ പരിഹരിക്കാന്‍ ഒമ്പത് വര്‍ഷമെങ്കിലുമെടുക്കുമെന്ന് പഠനം. ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് (ഐസിപിഎഫ്) ആണ് പഠനം നടത്തിയത്. രാജ്യത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ തീര്‍പ്പാക്കുന്നതിലെ കാര്യക്ഷമത എന്ന വിഷയത്തിലായിരുന്നു പഠനം. 2022ല്‍ പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്ന് ശതമാനത്തിന് മാത്രമാണ് ഇതുവരെ ശിക്ഷ വിധിച്ചിട്ടുള്ളത്. 

പോക്സോ കേസുകള്‍ വാദിക്കാന്‍ നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് 2019ല്‍ വനിതാ ശിശുക്ഷേമവകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് ജഡ്ജിമാരോ പബ്ലിക് പ്രോസിക്യൂട്ടര്‍മാരോ ഇല്ലാതെ ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാന്‍ കഴിയില്ല. ആയിരത്തോളം വരുന്ന കോടതികളില്‍ പ്രതിവര്‍ഷം 28 കേസുകള്‍ മാത്രമാണ് ശരാശരി തീര്‍പ്പാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 165 കേസുകളെങ്കിലും തീര്‍പ്പാക്കാനായിരുന്നു പ്രാരംഭഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഈ വര്‍ഷം ജനുവരിയിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 33,073 പോക്സോ കേസുകളാണ് കെട്ടിക്കിടക്കുന്നത്. 

മഹാരാഷ്ട്രയില്‍ പോക്സോ കുറ്റത്തിന് ഇരയായ ഒരു കുട്ടിക്ക് നീതിലഭിക്കാന്‍ 2036 ആകുമെന്ന് പഠനത്തില്‍ പറയുന്നു. അരുണാചല്‍ പ്രദേശിലും ബിഹാറിലും പോക്സോ കേസുകള്‍ മുഴുവന്‍ തീര്‍പ്പാക്കാന്‍ 25 വര്‍ഷമെങ്കിലുമെടുക്കും. രാജസ്ഥാനില്‍ 8921 കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. 2033 വരെ സമയമെടുക്കും അവയ്ക്ക് ശിക്ഷവിധിക്കാന്‍. ഝാര്‍ഖണ്ഡില്‍ 4408 കേസുകളാണ് കെട്ടിക്കിടക്കുന്നത്.
ഓരോ കേസുകളും തീര്‍പ്പാക്കുന്നതിന് ശരാശരി 2.73 ലക്ഷം രൂപ ചെലവുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കര്‍ണാടക (919), ഗോവ (62) എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഏറ്റവും കുറവ് പോക്സോ കേസുകള്‍ ബാക്കിയുള്ളത്. ശരിയായ രീതിയില്‍ പരിഗണിച്ചാല്‍ ഇവ അടുത്തവര്‍ഷം കൊണ്ട് തീര്‍പ്പാക്കാനാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Summary:It will take nine years to clear the pend­ing POCSO cas­es; Study report
You may also like this video

Exit mobile version