Site icon Janayugom Online

മോഡി-അഡാനി: ജയറാം രമേശിന്റെ പരാമര്‍ശവും സഭാരേഖയില്‍ നിന്ന് നീക്കി

അഡാനി ഗ്രൂപ്പ് തട്ടിപ്പ് വിവാദത്തില്‍ കേന്ദ്ര സർക്കാര്‍ പാർലമെന്റ് വീണ്ടും ഒളിച്ചോട്ടം തുടരുന്നു. രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെക്കും പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയും സഭാരേഖയിൽ നിന്ന് നീക്കി. പ്രധാനമന്ത്രിയുമായി അഡാനിക്കുള്ള ബന്ധം വിവരിക്കുന്ന പരാമര്‍ശങ്ങളാണ് നീക്കിയിട്ടുള്ളത്.

ഒരാഴ്ചയായി പാർലമെന്റൽ പ്രതിപക്ഷം അഡാനി-മോഡി ബന്ധം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനുശേഷം രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്രമോഡി മറുപടി പ്രസംഗം നടത്തിയെങ്കിലും ഇരുസഭകളിലും അഡാനിയുമായി ബന്ധപ്പെട്ട് യാതൊന്നും മിണ്ടിയിട്ടില്ല. ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഇക്കാര്യത്തില്‍ വിശദീകരണം നൽകിയിട്ടില്ല.

അതേസമയം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പരാമര്‍ശങ്ങൾ സഭാ രേഖകളിൽ നിന്ന് ബോധപൂര്‍വം ഒഴിവാക്കുകയാണ്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം തിങ്കളാഴ്ച അവസാനിക്കും. ഈ ഘട്ടത്തില്‍ ഇവ സഭാരേഖയില്‍ ഉള്‍പ്പെട്ടാല്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടിയാവും. അതിന്റെ പ്രതിഫലനം രാജ്യത്തുടനീളം സംഭവിക്കുകയും ചെയ്യും. അതീത ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത്.

സർക്കാരിനെതിരായ ആരോപണങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിരോധമാണ് സഭാധ്യക്ഷന്മാർ ഇരുസഭകളിലും തീർത്തത്. അഡാനി എന്ന വാക്കുപോലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി വിലക്കിയത് ശ്രദ്ധേയമായി. രാജ്യസഭയില്‍ സ്പീക്കര്‍ ജഗദീപ് ധൻകർ ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കും വേണ്ടി നടത്തുന്ന അമിത ഇടപെടലുകളും താല്പര്യങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിനുപോലും നാണക്കേടുണ്ടാക്കുന്നതാണ്. മുൻ അധ്യക്ഷൻ വെങ്കയ്യനായിഡുവിന് ഉണ്ടായിരുന്ന സഹിഷ്ണുത ജഗദീപ് ധൻകർ കാട്ടുന്നില്ലെന്ന വിമർശനമാണ് കോൺഗ്രസ് അംഗങ്ങള്‍ സഭയില്‍ പറഞ്ഞത്.

 

Eng­lish Sam­mury: Jairam Ramesh’s state­ment against Modi was also removed from the Rajyasab­ha records

 

Exit mobile version