ഇന്ത്യക്കെതിരെ ചാവേർ ആക്രമണ ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. ഏതു നിമിഷവും ഇന്ത്യയെ ആക്രമിക്കാൻ സജ്ജരായി നിൽക്കുന്ന വൻതോതിലുള്ള ചാവേറുകളുടെ പട തന്റെ പക്കലുണ്ടെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അസ്ഹർ ദീർഘകാലമായി പാകിസ്താനിൽ ഇരുന്നുകൊണ്ട് ഇന്ത്യയ്ക്കെതിരെയുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2001‑ലെ പാർലമെന്റ് ആക്രമണം, 2008‑ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ പ്രധാന സൂത്രധാരനാണ് അസ്ഹർ.
തന്റെ പക്കലുള്ള ചാവേറുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയാൽ ലോകമാധ്യമങ്ങളിൽ അത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് അസ്ഹർ പറയുന്നു. “ഒന്നോ രണ്ടോ നൂറോ അല്ല, ആയിരം പോലുമല്ല. പൂർണ്ണമായ എണ്ണം ഞാൻ പറഞ്ഞാൽ നാളെ ലോകമാധ്യമങ്ങളിൽ വലിയ ബഹളമായിരിക്കും” എന്നാണ് ശബ്ദരേഖയിൽ അവകാശപ്പെടുന്നത്. എന്നാല്‍ ഇ ശബ്ദരേഖയുടെ കാലപ്പഴക്കമോ ആധികാരികതയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

