Site icon Janayugom Online

ജനയുഗം പ്രചരണമാസം വിജയിപ്പിക്കുക: കാനം രാജേന്ദ്രന്‍

ജനയുഗം ദിനപ്പത്രത്തിന്റെ പ്രചരണമാസം ആരംഭിച്ചിരിക്കുകയാണ്. ‘ജനയുഗം’ പ്രചരണമാസം വിജയിപ്പിക്കുവാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ‘ജനയുഗം’ ദിനപ്പത്രമായി കൊല്ലത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിട്ട് 68 വര്‍ഷം പിന്നിടുകയാണ്. സ്വതന്ത്ര സോഫ്റ്റ്‌വേറില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ ഭാഷാ ദിനപ്പത്രമായി ജനയുഗം മാറിക്കഴിഞ്ഞു. ഇതൊരു ചരിത്ര നേട്ടമാണ്.

കോവിഡ് 19 മഹാമാരി ജനയുഗത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു. പരസ്യ വരവ് വല്ലാതെ കുറഞ്ഞു. ഈ പ്രതിസന്ധികള്‍ക്ക് നടുവിലും ഒന്‍പത് വര്‍ഷമായി ജനയുഗം ലാഭകരമായി പ്രവര്‍ത്തിക്കുന്നു. സഖാക്കളുടെ സഹകരണവും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളുമാണ് ഇതിനു കാരണം. പ്രചാരം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിലെ പത്രവ്യവസായം വന്‍ പ്രതിസന്ധിയെ നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും കൊണ്ടുവരുന്ന പത്രമാരണ നിയമങ്ങളും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല.

എന്നും ജനപക്ഷത്താണ് ജനയുഗം നിലയുറപ്പിച്ചിട്ടുള്ളത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പല അഴിമതിക്കഥകളും ആദ്യമായി പുറത്തു കൊണ്ടുവന്നത് ‘ജനയുഗ’മാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ ജനസമൂഹത്തിലെത്തിക്കാനും ജനയുഗത്തിന്റെ പ്രചാരം വര്‍ധിപ്പിക്കേണ്ടതുണ്ട്. വാര്‍ഷിക വരിക്കാരെയും മാസവരിക്കാരെയും ചേര്‍ത്ത് ജനയുഗത്തിന്റെ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കാനം പാര്‍ട്ടി ഘടകങ്ങളെ ഓര്‍മ്മപ്പെടുത്തി.

ENGLISH SUMMARY:Janayugam cam­paign month 2021
You may also like this video

Exit mobile version