Site icon Janayugom Online

ജെഎന്‍.1;  21 പേർക്ക്, നിരീക്ഷണം  ശക്തമാക്കണമെന്ന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് ഉപവകഭേദമായ ജെഎന്‍.1  ഇതുവരെ രാജ്യത്ത് 21 പേർക്ക് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്. ഗോവ‑19, മഹാരാഷ്ട്ര‑1 എന്നിങ്ങനെയാണ് രോഗം സ്ഥീരികരിച്ചിരിക്കുന്നത്. കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കേസ് കണ്ടെത്തിയത്.
സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാനും മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച പാടില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. മൂന്നുമാസത്തിലൊരിക്കല്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്തണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
ഇന്നലെ 614 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മേയ് 21 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  2311 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ രണ്ട് മരണം ഉണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ജെഎന്‍.1 നെ ലോകാരോഗ്യ സംഘടന ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. നിലവിലെ വാക്‌സിനുകള്‍ ഈ വകഭേദത്തിനെതിരെ ഫലപ്രദമാണെന്നും വലിയ അപകട സാധ്യത ഉയര്‍ത്തുന്നില്ലെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
Eng­lish Sum­ma­ry: JN.1 Covid sub-vari­ant: 21 cas­es found
You may also like this video
Exit mobile version