Site icon Janayugom Online

ജെഎൻയു: ഇടതു വിദ്യാർത്ഥി സഖ്യത്തിന് മിന്നുംവിജയം

നാലു വർഷങ്ങൾക്കുശേഷം നടന്ന ജവഹർ ലാൽ നെഹ്രു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു വിദ്യാർത്ഥി സഖ്യത്തിന് ഉജ്വല വിജയം. സർവകലാശാല അധികൃതരുടെ ഒത്താശയോടെ എബിവിപി നടത്തിയ എല്ലാ അട്ടിമറി ശ്രമങ്ങളെയും പരാജയപ്പെടുത്തിയാണ് എഐഎസ്എഫ്, എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നീ സംഘടനകൾ ഉൾപ്പെടുന്ന സഖ്യം വിദ്യാർത്ഥി യൂണിയൻ നിലനിർത്തിയത്. 400ലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് സഖ്യ സ്ഥാനാർത്ഥികൾ നേടിയത്. 

പ്രസിഡന്റ് സ്ഥാനത്തേക്ക് ധനഞ്ജയ് (ഐസ), വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് സാജിദ് (എഐഎസ്എഫ്) എന്നിവരാണ് ജയിച്ചത്. സഖ്യത്തിന്റെ ജനറൽ സെക്രട്ടറിയായി മത്സരിച്ചിരുന്ന സ്വാതി സിങ്ങിനെ (ഡിഎസ്എഫ്) വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് അയോഗ്യയാക്കി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ഇടതുസഖ്യം പിന്തുണച്ച ബാപ്സയിലെ പ്രിയാൻഷി ആര്യ എബിവിപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. 

തുടർച്ചയായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് കോവിഡ് കാരണം പറഞ്ഞ് 2020ൽ നീട്ടിവച്ചിരുന്നു. ഡൽഹി സർവകലാശാലയിൽ ഉൾപ്പെടെ പിന്നീട് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ജെഎൻയു തെരഞ്ഞെടുപ്പ് നടത്താൻ സന്നദ്ധമായില്ല. നിരന്തര പോരാട്ടം നടത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് അധികൃതർ തയ്യാറായത്. 22നായിരുന്നു വോട്ടെടുപ്പ് നടന്നത്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 73 ശതമാനം ഇത്തവണ രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: JNU: Flash vic­to­ry for the left stu­dent alliance

You may also like this video

Exit mobile version