Site iconSite icon Janayugom Online

ജോഷിമഠ്; ഒഴിപ്പിക്കല്‍ തുടരുന്നു: ശങ്കരാചാര്യ മഠത്തിലും വലിയ വിള്ളലുകള്‍

joshimatjoshimat

ഉത്തരാഖണ്ഡിലെ ജോഷിമഠിനെ ഔദ്യോഗികമായി മണ്ണിടിച്ചില്‍ മേഖലയായി പ്രഖ്യാപിച്ചു. വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസി (പിഎംഒ) ന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ യോഗത്തില്‍ ജോഷിമഠ് ജില്ലാ അധികൃതരും ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജോഷിമഠിനെ സംരക്ഷിക്കാന്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണെന്ന് കേന്ദ്ര ഏജന്‍സികളും വിദഗ്ധരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയെ അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നാല് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജോഷിമഠില്‍ എത്തിയിട്ടുണ്ട്.
തീർത്ഥാടന നഗരമായ ബദരീനാഥിന്റെ കവാടമാണ് ജോഷിമഠ്. രണ്ടാഴ്ചയോളമായി ജോഷിമഠ് ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് സിംഗ്ധർ വാർഡിലെ മാ ഭഗവതി ക്ഷേത്രം തകര്‍ന്നു വീണിരുന്നു. 

4500 കെട്ടിടങ്ങളാണ് ജോഷിമഠിലുള്ളത്. ഇതില്‍ 650ലധികം കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്.
കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിള്ളലുകള്‍ ഉണ്ടായ കെട്ടിടങ്ങളുടെ എണ്ണത്തില്‍ ഇനിയും വര്‍ധവ് ഉണ്ടായേക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ശങ്കരാചാര്യ മഠത്തിലും വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മഠാധിപതി സ്വാമി വിശ്വപ്രിയാനന്ദ പറഞ്ഞു. ജോഷിമഠില്‍ ഭൂമി തകരുന്നത് സംബന്ധിച്ച പഠനം നടത്താൻ കഴിഞ്ഞ ദിവസം കേന്ദ്രം വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. വനം, പരിസ്ഥിതി മന്ത്രാലയം കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ഗംഗ തുടങ്ങിയവയിലെ പ്രതിനിധികളാണ് സമിതിയിലുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ഗംഗയ്ക്ക് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Joshi­math; Evac­u­a­tion con­tin­ues: Big cracks in Shankaracharya Math too

You may also like this video

Exit mobile version