മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തകളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേണലിസത്തിലെ അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വീഡിയോയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രഥമദൃഷ്ട്യാ എതിരല്ലെന്ന് കോടതി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ തകർന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കെതിരെ അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. വാർത്തകൾ തയ്യാറാക്കുന്നതിന്റെയോ വീഡിയോകൾ ചെയ്യുന്നതിന്റെയോ പേരിൽ മാധ്യമപ്രവർത്തകർ കേസുകളിൽ അകപ്പെടേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

