Site icon Janayugom Online

മാധ്യമപ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് സമരത്തില്‍ സര്‍ക്കാരിനെതിരെ ചെന്നിത്തല

വാര്‍ത്താറിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ കള്ളക്കേസ് ചുമത്തുന്നു എന്നാരോപിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ലിയുജെ) സംഘടിപ്പിച്ച മാര്‍ച്ചില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ രോഷപ്രകടനം. മാധ്യമപ്രവർത്തകർ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, ഇവിടെ നടക്കുന്നത് അപ്രഖ്യാപിത സെൻസർഷിപ്പാണെന്നും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിലും ന്യൂസ് അവറിൽ ചർച്ച നടത്തിയതിന്റെ പേരിലും കേസെടുക്കുകയാണെന്നും ആരോപിച്ചു.

സർക്കാരിന് ഹിതകരമല്ലാത്ത വാർത്ത കൊടുത്താൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കും. മാധ്യമപ്രവർത്തകർ എന്തെഴുതണം എന്ന് തീരുമാനിക്കുന്നത് പൊലീസോ, സർക്കാരോ അല്ല. ഭരണകൂടത്തിന്റെ തെറ്റുകളും നന്മകളും പുറത്തുകൊണ്ടുവരുന്നവരാണ് മാധ്യമ പ്രവർത്തകർ. ഇനിയും കേസെടുക്കുമെന്നാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ സൂഷ്മമായി പരിശോധിക്കപ്പെടു. തെറ്റുകൾ ചെയ്യാതിരിക്കാനുള്ള അതിനെ തടയുന്ന ശക്തിയാണ് മാധ്യമങ്ങൾ. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടയിടുന്നത് സർക്കാരുകൾക്ക് ചേർന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് മാധ്യമപ്രവർത്തകരുടെ കടമ. അങ്ങനെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ കേസെടുത്താൽ കേരളത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം എങ്ങനെയാണ് സാധ്യമാകുകയെന്ന് അദ്ദേഹം ചോദിച്ചു. രാജഭരണത്തിനും ദിവാൻ ഭരണത്തിനുമെതിരായി ഉജ്ജ്വലമായ പോരാട്ടം നയിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയേപ്പോലെയുള്ള പത്രപ്രവർത്തകരുടെ നാടാണ് കേരളം. അങ്ങനെയുള്ള കേരളത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അപ്രഖ്യാപിത സെൻസർഷിപ്പ് നടപ്പിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയടക്കം മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, സെക്രട്ടേറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെൻഷൻ വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്.

Eng­lish Sam­mury: Chen­nitha­la inau­gu­rat­ed the jour­nal­ists’ sec­re­tari­at strike

Exit mobile version