Site iconSite icon Janayugom Online

‘കേരള സ്റ്റോറി 2’ അപ്പീൽ പരിഗണിക്കുന്ന ജഡ്ജിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

മദ്രാസ് ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് 5 ന് വിരമിക്കുന്നതിനാൽ മാർച്ച് 6 മുതൽ സുശ്രുത് എ ധർമാധിക്കാരിയുടെ നിയമനം പ്രാബല്യത്തിൽ വരും. ഫെബ്രുവരി 26ന് ചേർന്ന കൊളീജിയം മീറ്റിങ്ങിലാണ് ഈ ശുപാർശ ഉണ്ടായത്. ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലെ അംഗം കൂടിയാണ് ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരി.

വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീൽ ഉത്തരവിനായി മാറ്റിയിരിക്കുകയാണ്.

1966 ജൂലൈ 8 ന് റായ്പുരിൽ ജനിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി 1992 ൽ നിയമരംഗത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ചു. സിവിൽ, ക്രിമിനൽ, ഭരണഘടനാ നിയമങ്ങളിൽ 24 വർഷത്തിലേറെ മധ്യപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.

2000 മുതൽ 2015 വരെ അദ്ദേഹം കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായി സേവനമനുഷ്ഠിച്ചു, ആദായനികുതി വകുപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര എക്‌സൈസ് (സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ എന്ന നിലയിൽ), നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചു.

2016 ഏപ്രിൽ 7 ന് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2018 മാർച്ച് 17 ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. 2025 ഏപ്രിൽ 23 നാണ് അദ്ദേഹം കേരള ഹൈക്കോടതിയിലേക്ക് എത്തുന്നത്.

Exit mobile version