Site iconSite icon Janayugom Online

നേരെ കൊണ്ടുപോയി കെട്ടിയാൽ മതി; ഊഞ്ഞാലും റെഡിമെയ്ഡ്

ഓണത്തിന്‍റെ വിളംബരമായി വീട്ടുമുറ്റത്തും മരക്കൊമ്പിലും കെട്ടിയിട്ട് ആടിത്തിമിർക്കുന്ന തടിപ്പലകയിൽ തീർത്ത ഊഞ്ഞാൽ റെഡി. വാങ്ങി നേരെ കൊണ്ടുപോയി കെട്ടിയാൽ മതി. ആലപ്പുഴ തോണ്ടൻകുളങ്ങര എം.സി ജോസഫ് ആൻഡ് സൺസ് ജനറൽ സ്റ്റോഴ്സ് കടയിലാണ് വേറിട്ട ഈകാഴ്ചയുള്ളത്. കനംകൂടിയ പലകയിൽ പ്ലാസ്റ്റിക് കയർകോർത്ത് സജ്ജമാക്കിയ തടി ഊഞ്ഞാലുകളാണ് വിൽപനക്കുള്ളത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കുവരെ ആടാൻകഴിയുന്ന ബലം ഉറപ്പാക്കിയാണ് വിൽപന. 80 കിലോ മുതൽ 120 കിലോവരെ താങ്ങാൻ കഴിയുന്നവിധത്തിലാണ് നിർമാണം.

360 രൂപ മുതൽ 1400 രൂപവയൊണ് വില. മൂന്നുപേർക്ക് ഒരേസമയം ഇരുന്ന് ആടാവുന്ന നാലടി നീളത്തിലുള്ള പലകയിൽ തീർത്തതാണ് ഏറ്റവും പുതുമയുള്ളത്. വീടുകളിലെ മരത്തിലും ഫ്ലാറ്റുകളിലടക്കം താമസിക്കുന്നവർക്ക് സിറ്റൗട്ടിലും കെട്ടാവുന്ന പാകത്തിലാണ് ഓരോന്നിന്‍റെയും നിർമാണം. ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് കയറിന്‍റെ നീളവും കൂട്ടികൊടുക്കും. ഇതിനായി 365 ദിവസവും പ്രവർത്തിക്കുന്ന യൂനിറ്റും പ്രവർത്തിക്കുന്നുണ്ട്. ഫർണീച്ചറിന് ഉപയോഗിക്കുന്ന അക്കേഷ്യതടിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. മൂന്നുപേർക്ക് ഒരേസമയം ഇരുന്ന് ആടാവുന്ന ഊഞ്ഞാലിന് പ്ലാവ് തടിയിലാണ് തീർത്തിരിക്കുന്നത്. കട്ടികൂടിയ തടിയും വലിപ്പമുള്ള കയറുമാണ് ഇതിന് ഉപയോഗിക്കുന്നത്.

ഓണത്തിന്‍റെ കച്ചവടം മൂന്നാഴ്ച മുതൽതുടങ്ങിയിട്ടുണ്ട്. ദിവസവും ചുരുക്കിയത് 10 എണ്ണമെങ്കിലും വിറ്റുപോകുന്നുണ്ട്. വിദ്യാർഥികളുടെ പരീക്ഷകഴിഞ്ഞാൽ കൂടുതൽ ഊഞ്ഞാലുകൾ വിറ്റഴിക്കും. ഓണസീസണിൽ മാത്രം 200ലധികം ഊഞ്ഞാലുകൾ വിൽക്കാറുണ്ട്. പലകയുടെ കനവും കയറിന്‍റെ നീളവും അനുസരിച്ചാണ് വിലവ്യത്യാസം. പ്ലാവിന്‍റെയും അക്കേഷ്യയുടെയും പലകചെത്തിമിനുക്കാനും ഏറെസമയം വേണ്ടിവരും. ഉപയോഗിച്ചശേഷം മാറ്റിവെച്ചാൽ ആറുവർഷം വരെ തുടർച്ചയായി ഉപയോഗിക്കാമെന്ന ഗ്യാരണ്ടിയും നൽകുന്നുണ്ട്. പ്രവാസികളായ മലയാളികളും ഇഷ്ടംതോന്നിയ ജർമനി, ഫ്രാൻസ്, ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലെ വിദേശികളും ഊഞ്ഞാൽ തേടിയെത്തിട്ടുണ്ട്. 78 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 10വർഷം മുമ്പാണ് ഊഞ്ഞാൽ കച്ചവടം തുടങ്ങിയത്. വഴിയോരത്ത് കെട്ടിയിട്ടിരിക്കുന്ന ഊഞ്ഞാൽ കണ്ടാണ് പലരും വാങ്ങാനെത്തുന്നതെന്ന് കടയുടമയും ആലപ്പുഴ കോമളപുരം പുത്തൻ തൈയ്യിൽവീട്ടിൽ ജോമോൻ പറഞ്ഞു.

Exit mobile version