Site iconSite icon Janayugom Online

രാഷ്ട്രപതി ചക്രവര്‍ത്തിയോ, ഗവര്‍ണര്‍ സമാന്തര രാജാവോ അല്ലെന്ന് ജസ്റ്റീസ് ജെ ബി കോശി

നിയമനിര്‍മ്മാണ സഭ പാസാക്കുന്ന ബില്ലുകള്‍ തീരുമാനെടുക്കാതെ പിടിച്ചുവെക്കുന്ന രാഷ്ട്രപതി ചക്രവര്‍ത്തിയോ, ഗവര്‍ണര്‍ സമാന്തര രാജാവോ അല്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ജെ ബി കോശി പറഞ്ഞു. ഭരണഘടനാ ഫെഡറലിസം ഉയരുന്ന വെല്ലുവിളികളും പ്രതികരണവുംഎന്ന വിഷയത്തിൽ നിയമസഭ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകൾ പിടിച്ചുവെക്കാതെ, ഭരണഘടനാവിരുദ്ധ വ്യവസ്ഥകളുണ്ടെങ്കിൽ അതു തിരിച്ചയക്കുകയാണ് ചെയ്യേണ്ടത്.

സ്വന്തമായി നിയമവിഭാഗംതന്നെയുള്ളതിനാൽ ഗവർണർക്ക് പത്തു ദിവസത്തിനുള്ളിൽ തീരുമാനിക്കാവുന്നതേയുള്ളൂ.അല്ലാതെ, താൻ ഒപ്പിടില്ലെന്നു തീരുമാനിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസ് കോശി വിമർശിച്ചു. ബില്ലുകളുടെപേരിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഒരു ഭാഗത്തും തിരഞ്ഞെടുക്കപ്പെടാത്തവർ മറുഭാഗത്തുമായി നിൽക്കുകയാണെന്ന് ദേശീയ നിയമസർവകലാശാലാ വൈസ് ചാൻസലർ ഡോ ജിബി റെഡ്ഢി പറഞ്ഞു. 

അധികാരകേന്ദ്രീകരണത്തിനുള്ള പ്രവണത ഇപ്പോൾ പ്രകടമാവുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരകേന്ദ്രീകരണ പ്രവണത, രാഷ്ട്രീയധ്രുവീകരണം, ജിഎസ്ടി പങ്കുവെക്കുന്നതിലെ പ്രശ്നം തുടങ്ങിയവയൊക്കെ ഫെഡറലിസം നേരിടുന്ന വെല്ലുവിളികളാണെന്ന് ഹൈക്കോടതി മുൻജഡ്ജി സോഫി തോമസ് പറഞ്ഞു. ആരെങ്കിലും ഭരണഘടനാപരമായ അധികാരപരിധി ലംഘിച്ചാൽ ഇടപെടാൻ നീതിപീഠത്തിന് അധികാരമുണ്ടെന്ന് നിയമസർവകലാശാല മുൻ വിസി കെ.സി. സണ്ണിയും ഓർമ്മിപ്പിച്ചു.

Exit mobile version