കെ എസ് ശബരീനാഥനെ തിരുവനന്തപുരം കോർപറേഷനിൽ മത്സരിപ്പിച്ചതിന് പിന്നിൽ കെ മുരളീധരന്റെ ‘അരുവിക്കര’ സ്വപ്നമോ എന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. ശബരിനാഥൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ മത്സരിക്കാൻ ഇരിക്കെയാണ് കവടിയാർ വാർഡിലേക്കുള്ള ’ സ്ഥലം മാറ്റം’.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ മൂന്നാം സ്ഥാനത്ത് പോയശേഷം അരുവിക്കര മണ്ഡലം ലക്ഷ്യമിട്ട് മുരളീധരൻ സജീവമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഷ്ട മണ്ഡലം തരാമെന്ന് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി സ്ഥാനം സ്വപ്നം കണ്ട് വടകര എംപി ആയിരുന്ന കെ മുരളീധരൻ നേമം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി വിജയിച്ച ഈ തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തായി. ഇത് കൊണ്ടാണ് അരുവിക്കരയിൽ കേന്ദ്രീകരിക്കുവാൻ മുരളീധരൻ തീരുമാനിച്ചത്.
മുരളീധരന്റെ നീക്കം മണത്തറിഞ്ഞ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ ശബരിനാഥന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച മുരളീധരൻ തിരുവനന്തപുരം കോർപറേഷന്റെ പാർട്ടി ചുമതലയും കൈക്കലാക്കി.
പിതാവും മുൻ മന്ത്രിയുമായ ജി കാർത്തികേയന്റെ മരണത്തെത്തുടർന്ന് 2015ൽ ഉപതെരഞ്ഞെടുപ്പിൽ ആണ് ശബരിനാഥൻ ആദ്യമായി മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ 10,128 വോട്ടുകൾക്ക് സിപിഐ (എം)ലെ എം വിജയകുമാറിനെ പരാജയപ്പെടുത്തി.
2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം എ എ റഷീദിനെ 21,314 വോട്ടുകൾക്ക് പരാജയപ്പെടുത്തി ശബരിനാഥൻ വിജയം തുടർന്നു. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ സിപിഐ (എം) ലെ ജി സ്റ്റീഫനോട് 5046 വോട്ടുകൾക്ക് ശബരിനാഥൻ പരാജയപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ്, മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് ശബരീനാഥനെആണ്. ഇതിനാൽ കോർപറേഷൻ ഭരണം കിട്ടിയില്ലെങ്കിൽ അരുവിക്കരയിലേക്കുള്ള ശബരിനാഥന്റെ തിരിച്ചുവരവ് സുഖമമാവില്ല എന്ന കണക്ക് കൂട്ടലിലാണ് മുരളീധരനും കൂട്ടരും.

