നിയമസഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയുവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ഉലഞ്ഞ് കോൺഗ്രസ് നേതൃത്വം .പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കുവാൻ നിർദേശിച്ചത് ഷാഫി പറമ്പിൽ എംപി ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുറന്നടിച്ചത് കോൺഗ്രസിൽ പുതിയ കലാപത്തിന് വഴിമരുന്നിടും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്നാണ് രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കിയത് എന്ന ആക്ഷേപം കോൺഗ്രസ് ക്യാമ്പിൽ സജീവമായ സമയത്താണ് കെ സുധാകരന്റെ ഒളിയമ്പ്.
കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കുവാൻ നേതൃത്വത്തിന് കത്തയച്ചവരിൽ വി കെ ശ്രീകണ്ഠൻ എംപിയും ഉണ്ടെന്ന തെളിവ് പുറത്തുവന്നതും കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിൽ ആക്കുന്നു . മുൻ എംപി വി എസ് വിജയരാഘവൻ, കെ എ തുളസി, സി വി ബാലചന്ദ്രൻ എന്നിവരും മുരളീധരനായി ഒപ്പുവെച്ചവരിലുണ്ട്. അതേസമയം, പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു . ഡിസിസി പ്രസിഡൻറ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നത് അന്വേഷിക്കേണ്ട കാര്യമാണ് . കത്ത് ചോർന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.