Site iconSite icon Janayugom Online

കലയുടെ കൊലപാതകം; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മാന്നാറിൽ 15 വർഷം മുൻപ് നടന്ന കലയെന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മാന്നാർ ഇലന്തൂർ ജിനു ഭവനിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിയിൽ സോമരാജൻ (56) ഇരമത്തൂർ കണ്ണമ്പള്ളിയിൽ പ്രമോദ് (40) എന്നിവരാണ് പ്രതികൾ.
കലയുടെ ഭർത്താവായ ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളി അനിൽ (45) ആണ് മുഖ്യപ്രതി. ഇയാൾ ജോലി സംബന്ധമായി ഇസ്രയേലിലാണ്. പൊലീസിന് ഇയാളുമായി ടെലഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ നാട്ടിലെത്തിക്കാൻ എംബസി അധികൃതരുമായി ബന്ധപ്പെടും. കൊലപാതകത്തിൽ അനിൽകുമാറിന്റെ പങ്ക് അന്വേഷണത്തിൽ പൊലീസിന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

2009 ലാണ് സംഭവം നടന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അനിൽകുമാർ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമരാജൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.

അറസ്റ്റിലായ പ്രതികളെ പൊലീസ് ചെങ്ങന്നൂർ കോടതി മുമ്പാകെ ഹജരാക്കി റിമാൻഡ് ചെയ്തു. ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. അതിനാൽ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരേണ്ടതുണ്ട്. ഇക്കാരണത്താൽ മുഖ്യപ്രതിയായ അനിലിനെ നാട്ടിലെത്തിച്ച ശേഷം കൂട്ട് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ട കലയുടെ ബന്ധുക്കളിൽ നിന്നും മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹ അവശിഷ്ടങ്ങളുടെ ഫോറൻസിക്ക് പരിശോധന പുരോഗമിക്കുകയാണ്. വേണ്ടിവന്നാൽ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി കൊല്ലപ്പെട്ട കലയുടെ ബന്ധുക്കളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനും പൊലീസ് നടപടി സ്വീകരിക്കും.

Eng­lish Sum­ma­ry: Kala Mu rder; Three accused have been arrested

You may also like this video

Exit mobile version