Site icon Janayugom Online

കളമശ്ശേരി സ്‌ഫോടനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ സര്‍വകക്ഷി യോഗം

കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും. അതേസമയം സംഭവത്തില്‍ ഒരാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ബോംബ് വെച്ചത് താന്‍ ആണെന്നു പറഞ്ഞ് ഒരാള്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോംബ് വച്ചതെന്നും താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി. സംസ്ഥാനത്ത് സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കോഴിക്കോടും പാലക്കാടും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന സംഘത്തില്‍ലുണ്ട്. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. അതേസമയം കളമശ്ശേരിയില്‍ നടന്നത് ഐഇഡി സ്‌ഫോടനമാണെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക ടീമിനെ ഇന്ന് നിയോഗിക്കുമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ലെന്നും എല്ലാവരും സമാധാനം പുലര്‍ത്തണമെന്നും ഡിജിപി പ്രതികരിച്ചു. പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Kala­massery blast; An all-par­ty meet­ing has been called tomor­row under the lead­er­ship of the Chief Minister
You may also like this video

Exit mobile version