Site icon Janayugom Online

സ്വപ്നയുടെ ആരോപണം: അവജ്ഞയോടെ തള്ളുന്നെന്ന് കാനം

സ്വര്‍ണ കള്ളക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ അന്വേഷണ ഏജന്‍സി ഒന്നര വര്‍ഷമായി അന്വേഷിച്ച കേസാണിത്. കേസിന്റെ അവസാനം വാദിയുമില്ല, പ്രതിയുമില്ല. നിലവിലെ ആരോപണങ്ങളെ തള്ളിക്കളയുന്നതായും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാനം പ്രതികരിച്ചു. മാധ്യമങ്ങള്‍ കുറ്റാരോപിതയായ വ്യക്തി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. തെളിവുണ്ടെങ്കില്‍ അത് ഇഡിയ്ക്ക് നല്‍കിക്കൂടെയെന്നും തെളിവുകള്‍ അവരെ ഏല്‍പ്പിച്ചാല്‍ ജീവന് അവര്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കൊണ്ടുവന്ന കേസാണിത്. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് ഒരു തെളിവുമില്ലാത്ത കേസാണിതെന്നും പങ്കുള്ളവര്‍ അതേറ്റെടുക്കട്ടെ എന്നും കാനം പറഞ്ഞു. പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തില്‍ സംസ്ഥാന സർക്കാരിന് എന്തെങ്കിലും വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. കൃഷിക്കാരെ സംബന്ധിച്ച് പരിസ്ഥിതി ലോല മേഖലാ പ്രശ്നം വളരെ വലുതാണ്. സർക്കാർ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതായും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

Eng­lish Sum­ma­ry: Kanam denied alle­ga­tions made by Swap­na Suresh on CM

You may also like this video:

Exit mobile version