Site icon Janayugom Online

ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ വിശാലവേദി ലക്ഷ്യം: കാനം രാജേന്ദ്രന്‍

ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ വിശാലമായ ദേശീയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ എതിര്‍ക്കാനുള്ള അത്തരമൊരു കൂട്ടായ്മയില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും കാനം പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐയും സിപിഐ(എം) ഉം തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. പാര്‍ട്ടിയുടെ നിലപാടാണ് ദേശീയ നേതാവായ ബിനോയ് വിശ്വം പറഞ്ഞത്. അത് ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല.

കേരളത്തിലെ രാഷ്ട്രീയ സ്ഥിതികള്‍ വ്യത്യസ്തമാണ്. കേരളത്തിലെ ഇടത് ജനാധിപത്യമുന്നണി ഒരു പ്രഖ്യാപിത മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ എല്‍ഡിഎഫിന് ശത്രു യുഡിഎഫാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണച്ച അവസരത്തില്‍ തന്നെയാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കെതിരെ എല്‍ഡിഎഫ് മത്സരിക്കുകയും ചെയ്തത് എന്നത് കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് കുറ്റം പറയുന്നവര്‍ മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ പ്രവൃത്തികള്‍ എല്ലാം സര്‍ക്കാര്‍ പറയുന്ന പോലെ ഏത് കാലത്താണ് ഉണ്ടായിട്ടുള്ളതെന്നും കാനം ചോദിച്ചു. ചില പൊലീസുകാര്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാറുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാലത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. ഇത് പുതിയ കാര്യമല്ല. അതിന് പൊലീസ് മുഴുവന്‍ കുഴപ്പമാണ് എന്ന് പറയേണ്ട കാര്യമില്ല. ഒറ്റപ്പെട്ട പല സംഭവങ്ങളിലും വ്യത്യസ്തമായ അഭിപ്രായം സിപിഐ തന്നെ പറഞ്ഞിട്ടുണ്ട്. പ്രശ്നമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തന്നെ നടപടി സ്വീകരിക്കാറുണ്ടെന്നും കാനം പറഞ്ഞു.

ENGLISH SUMMARY:Kanam rajen­dran statement
You may also like this video

Exit mobile version