കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ. കർണാടക ഹാസൻ സ്വദേശി മഞ്ജുനാഥാണ് പിടിയിലായത്. കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. കർണാടക ബിലിക്കരെയിൽ വച്ച് പണമടങ്ങിയ പൊതി ദർഷിത മഞ്ജുനാഥിന് കൈമാറുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ദർഷിതയുടെ വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതി നല്‍കുന്ന മൊഴി.
ഓഗസ്റ്റ് 22നായിരുന്നു കല്ല്യാടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയത്. കവര്‍ച്ച നടന്നതിന് പിന്നാലെ കാണാതായ യുവതിയെ മൈസൂരിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആൺസുഹൃത്തായ സിദ്ധരാജുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തി. ലോഡ്ജിൽ വെച്ച് ഡിറ്റണേറ്റർ വായിൽ തിരുകി പൊട്ടിച്ചാണ് സുഹൃത്തായ സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലയ്ക്ക് കാരണമായത്.

