Site iconSite icon Janayugom Online

കന്‍വാര്‍ വിവാദ ഉത്തരവ്: സ്റ്റേ നീട്ടി സുപ്രിംകോടതി

kanwar yathrakanwar yathra

കന്‍വാര്‍ യാത്രാവഴിയിലെ ഭക്ഷണശാലകളുടെ ഉടമസ്ഥരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് ഓഗസ്റ്റ് അഞ്ചുവരെ സ്റ്റേ തുടരും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജി ഓഗസ്റ്റ് അഞ്ചിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. 

അതേസമയം ഉത്തരവിനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്. അറിയാതെ പോലും വിശ്വാസ സംരക്ഷണത്തിന് കോട്ടം വരരുത്. ഹോട്ടലുകളുടെയും വിളമ്പുന്ന ഭക്ഷണത്തിന്റെയും കാര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദേഹമുയര്‍ന്നതായി പരാതി ലഭിച്ചു. തുടര്‍ന്നുള്ള നടപടിയെന്ന നിലയ്ക്കാണ് ഹോട്ടലുകള്‍ക്ക് മുന്നില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കോടിക്കണക്കിന് തീര്‍ഥാടകരാണ് കാല്‍നടയായി യാത്ര ചെയ്യുന്നതെന്നും മതവികാരം വ്രണപ്പെട്ടാല്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും വന്‍ സംഘര്‍ഷത്തിന് വഴിതെളിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ ഘടകകക്ഷികൾ പോലും ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ നിർദ്ദേശങ്ങളെ എതിർക്കുകയായിരുന്നു. ഉടമകളുടെ പേരിന് പകരം ഏത് ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നത്. 

Eng­lish Sum­ma­ry: Kan­war Con­tro­ver­sial Order: Supreme Court Extends Stay

You may also like this video

Exit mobile version