Site iconSite icon Janayugom Online

കര്‍ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പ് : പ്രധാനപ്പെട്ട നേതാക്കള്‍ പാര്‍ട്ടി വിട്ടു;ആശങ്കയോടെ ബിജെപി നേതൃത്വം

കര്‍ണാടക നിയമസഭാ തെരഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി നേതൃത്വം ആശങ്കയില്‍.ദക്ഷിണേന്ത്യയില്‍ യെദ്യുരപ്പയിലൂടെ ആദ്യം അധികാരത്തില്‍ എത്തിയ സംസ്ഥാനം കൂടിയാണ് കര്‍ണാടക.എന്നാല്‍ പിന്നീട് അധികാരത്തില്‍ നിന്നു തൂത്തെറിയപ്പെടുകയും, ഓപ്പറേഷൻ് ലോട്ടസ് എന്ന പേരില്‍ കുതിരകച്ചവടത്തിലൂടെ അധികാരം സ്ഥാപിക്കുകയും ചെയ്തു. ഇത്തവണ എങ്ങനെയും അധികാരത്തില്‍ എത്തുവാനുള്ള ശ്രമത്തിലാണ് ബിജെപി.

പക്ഷേ വിവിധ സര്‍വേകള്‍ ഉള്‍പ്പെടെ ബിജെപി കര്‍ണാടകയില്‍ വന്‍ പരാജയം നേരിടാനുള്ള രാഷട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നാണ് വിലയിരുത്തല്‍. അഴിമതി, സ്വജനപക്ഷപാതം, വര്‍ഗ്ഗീയത എന്നിവയാല്‍ ആടി ഉലയുകയാണ് കര്‍ണാടകയില്‍ ബസവരാജബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ ബിജെപിയില്‍ പൊട്ടിത്തെറിയാണ്.

സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച പലര്‍ക്കും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്ത സാഹചര്യത്തിലും, നേതൃത്വത്തോടുള്ള എതിര്‍പ്പു മൂലവും പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ജനപിന്തുണയുള്ള നേതാക്കളുടെ കൂട്ട കൊഴിഞ്ഞു പോക്കല്‍ ബിജെപി നേതൃത്ത്വത്തെ ശരിക്കും ‍ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ കര്‍ണാടക ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്.ഏറ്റവും ഒടുവിലായി പാർട്ടി വിട്ടത് മുൻ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാർ ആണ്.ഹുബ്ബള്ളി ദർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഷെട്ടാർ 1994 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്.

സീറ്റ് നിഷേധിക്കപ്പെട്ടതോടെ ആദ്യം നേതൃത്വത്തിനെതിരെ ഷെട്ടാർ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്റെ അതൃപ്തിയും ആവശ്യവും ഡല്‍ഹിയില്‍ എത്തി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.എന്നാൽ നേതൃത്വം അദ്ദേഹത്തിന് ചെവി കൊടുക്കാൻ തയ്യാറായില്ല.ഇതോടെയാണ് ഷെട്ടാർ രാജി വെച്ചത്. ബിജെപിയിൽ നിന്നും ഇറങ്ങിയ ഷെട്ടാറിനെ കോൺഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പ്രമുഖ ലിംഗായത്ത് നേതാവായ അദ്ദേഹത്തെ ദർവാഡിൽ നിന്ന് തന്നെ കോൺഗ്രസ് മത്സരിപ്പിച്ചേക്കും. ലക്ഷ്മൺ സവാദിയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

മുൻ ഉപമുഖ്യമന്ത്രി കൂടിയായ സവാദിയെ തള്ളി കോൺഗ്രസിൽ നിന്നും രാജിവെച്ചെത്തിയ മഹേഷ് കുമ്മത്തള്ളിക്ക് അത്താണിയിൽ സീറ്റ് അനുവദിച്ച നടപടിയാണ് സവാദിയുടെ രാജിയിലേക്ക് നയിച്ചത്.രണ്ട് തവണ എം എൽ എയായ നെഹ്റു ഒലേക്കർ, മുഡിഗിരി എം എൽ എ എം പി കുമാരസ്വാമി, ബി ജെ പി എംഎൽ സി ആർ ശങ്കർ,ഹൊസദുർഗ എംഎൽഎ ഗൂളിഹട്ടി ഡി ശേഖർ, ഫിഷറീസ് മന്ത്രിയായ എസ് അംഗാര, മുതിർന്ന നേതാവ് കൂടിയായ കെ എസ് ഈശ്വരപ്പ തുടങ്ങിയ നേതാക്കളാണ് ഇതിനോടകം ബി ജെ പി വിട്ടത്.

കൂടുതൽ നേതാക്കൾ ഇനിയും ബി ജെ പിയിൽ നിന്നും പടിയിറങ്ങിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. നേതാക്കളെ പിടിച്ച് നിർത്താൻ ബി ജെ പി നേതൃത്വം പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇനിയും തുടരില്ലെന്നാണ് നേതാക്കളുടെ നിലപാട്.അതേസമയം 2019 ലെ ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്ക്മറുപടി കൊടുക്കാൻ നേതാക്കളുടെ വരവിലൂടെ സാധിച്ചെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

നിയമസഭ തിരഞ്ഞെടുപ്പിൽ ഈ വിമതർ ബിജെപിയുടെ അരിവേരിളക്കുമെന്നും കോൺഗ്രസ് 130 ഓളം സീറ്റുകൾ നേടി വിജയിക്കുമെന്നും അധികാരത്തില്‍ എത്തുമെന്നും അവര്‍ വാദിക്കുന്നു. പക്ഷെ കോണ്‍ഗ്രസില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി കെ ശിവകുമാറിന്‍റെയും, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടേയും നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ സജീവമായി പരസ്പരം പോരടിക്കുകയാണ്.

Eng­lish Summary:
Kar­nata­ka assem­bly elec­tions: Impor­tant lead­ers leave the par­ty; BJP lead­er­ship is worried

You may also like this video:

Exit mobile version