Site icon Janayugom Online

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; തീരദേശ കന്നടയിലും ബിജെപി വന്‍ തിരിച്ചടിനേരിടുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി വന്‍തരിച്ചടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണം നിലനിര്‍ത്താനായി ബിജെപി നേതൃത്വം ഭഗീരഥ പ്രയത്നത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി,കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ പ്രസിഡന്‍റുമായ അമിത്ഷാ, പാര്‍ട്ടി പ്രസിഡന്‍റ് ജെ പി നദ്ദ അടക്കമുള്ള നേതാക്കളും, കേന്ദ്രമന്ത്രിമാരും,ബിജെപി ഭരണത്തിലുള്ള സംസ്ഥാനമുഖ്യമന്ത്രിമാരും ക്യാമ്പ് ചെയ്താണ് കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെന്നു അവര്‍ തന്നെ വിശേഷിപ്പിക്കുന്ന മണ്ഡലങ്ങളിലുംപാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വെള്ളം കുടിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പോലും ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്.ജനങ്ങളില്‍ നിന്ന് ബിജെപി കൂടുതല്‍ അകന്നിരിക്കുകയാണ്. തീരദേശ കന്നടയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ ശരിക്കും മാറിയിരിക്കുകയാണ്. വര്‍ഗ്ഗീയതയും, സംഘപരിവാര്‍ അജണ്ടയും നടപ്പാനുള്ള ശ്രമവും, അഴിമതി,സ്വജനപക്ഷപാതം , ബിജെപിയിലെ ഗ്രൂപ്പ് പോര്, നേതാക്കളുടെ വര്‍ഗ്ഗീയചേരുതിരുവു വരുത്തുന്ന തലത്തിലുള്ള പ്രസംഗങ്ങളും, പ്രസ്ഥാവനകളും ബിജെപിക്ക് എതിരെ നല്ലൊരു വിഭാഗം ജനങ്ങളും തിരിഞ്ഞിരിക്കുകയാണ്.

തീരദേശകന്നടയിലെ 19സീറ്റില്‍ 17ഉം ബിജെപി അംഗങ്ങള്‍ വിജയിച്ച മണ്ഡലങ്ങളാണ്.ഏതുനിമിഷവും രാഷ്ട്രീയപരമായും സാമുദായികപരമായും അസ്വസ്ഥതകളുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമാണ് തിരദേശ കര്‍ണാടക. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭമുണ്ടായപ്പോള്‍ ഒരു സമുദായത്തിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ദക്ഷിണകന്നഡയിലെ മംഗളൂരു സൗത്ത് മണ്ഡലത്തിലാണ്. കുക്കര്‍ ബോംബ് സ്ഫോടനം നടന്നതും ഇതേമണ്ഡലത്തില്‍ത്തന്നെ. ദേശവിരുദ്ധ ചുമരെഴുത്ത് നടന്നതും ഭീകരവാദികള്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതും തീരദേശ കര്‍ണാടകയിലെ സ്ഥലങ്ങളിലാണ്. വിവാദമായ രാഷ്ട്രീയക്കൊലപാതകങ്ങളും ഇവിടെ നടന്നു.

സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊന്നത് വലിയ ചര്‍ച്ചയായിരുന്നു. ജാതീയത ഏറെ സ്വാധീനിക്കുന്ന ഉഡുപ്പി മണ്ഡലത്തില്‍നിന്നാണ് ഹിജാബ് വിവാദം കത്തിപ്പടര്‍ന്നത്. ഇവിടെയുള്ള ഹിന്ദു-മുസ്ലിം വോട്ടുകള്‍ ഹിജാബ് വിഷയത്തില്‍ നിര്‍ണായകമാകും. ഉഡുപ്പി ഗവ വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതിവരെ പോയി. അതിനെയെതിര്‍ത്ത് തീവ്ര ഹിന്ദുസംഘടനകളും രംഗത്തെത്തി. 

നിലവിലെ എം.എല്‍.എയും മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്തയാളുമായ കെ രഘുപതി ഭട്ടിനെ സ്ഥാനാര്‍ഥിയാക്കാതെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയത് ഹിജാബ് വിഷയത്തില്‍ സക്രിയമായി പ്രവര്‍ത്തിച്ച യുവനേതാവ് യശ്പാല്‍ സുവര്‍ണയ്ക്കാണ്. ബ്രാഹ്‌മണനായ രഘുപതി ഭട്ടിന് സീറ്റുനല്‍കാതെ മൊഗവീര സമുദായക്കാരനായ യശ്പാലിന് സീറ്റ് നല്‍കുകവഴി ബിജെപി ഇവിടെ മറ്റൊരു ജാതീയ പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്.

മുസ്ലിം സംവരണം എടുത്തുകളഞ്ഞ സര്‍ക്കാര്‍ തീരുമാനവും തീരദേശ കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കും. ഉത്തരകന്നഡയിലെ ഭട്കല്‍, ദക്ഷിണകന്നഡയിലെ മംഗളൂരു (ഉള്ളാള്‍) മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് നിര്‍ണായകമാണ്. ഈ രണ്ടു മണ്ഡലങ്ങളിലും സര്‍ക്കാരിന്റെ തീരുമാനം ബിജെപിക്ക് തിരിച്ചടിയാവും. രാഷ്ട്രീയ നീക്കുപോക്കുകള്‍ മാറിമറിഞ്ഞുവന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം പാര്‍ട്ടിക്കുതന്നെ വിനയായിട്ടുണ്ട്. 

Eng­lish Summary:
Kar­nata­ka Assem­bly Elec­tions; It is report­ed that the BJP will face a huge set­back in coastal Kan­na­da as well

You may also like this video:

Exit mobile version