Site icon Janayugom Online

കര്‍ണാടക വിധി ഇന്ന്

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. 224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും തൂക്കുസഭയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും പ്രവചനമുണ്ട്. 

അതേസമയം അധികാരത്തിലേറാനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന് ബിജെപിയുടെ പരസ്യപ്രഖ്യാപനം. മന്ത്രിയും ബിജെപി നേതാവുമായ ആര്‍ അശോകയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെയാണ് കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബിജെപി അധികാരത്തിലേറുമെന്ന് അശോക ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

തങ്ങളുടെ എംഎല്‍എമാരെ മറുഭാഗം ചാക്കിടുന്നത് ഒഴിവാക്കാനും ആവശ്യമെങ്കില്‍ മറുചേരിയിലുള്ളവരെ കൂടെ നിര്‍ത്താനുമുള്ള പദ്ധതികള്‍ കോണ്‍ഗ്രസും തയ്യാറാക്കിയിട്ടുണ്ട്. ജെഡിഎസുമായി ബിജെപിയും കോണ്‍ഗ്രസും ചര്‍ച്ച നടത്തി എന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 73.19 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആദ്യഫലസൂചനകള്‍ എട്ട് മണിയോടെ പുറത്ത് വരും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചിയായിട്ടാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 

Eng­lish Summary;Karnataka elec­tion results today
You may also like this video

Exit mobile version