ആർടിപിസിആർ ഉണ്ടെങ്കിലും മുത്തങ്ങ അതിർത്തി കടക്കാൻ കർണാടക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകണമെന്ന് കർഷകർ. കൈക്കൂലി കൊടുത്തില്ലെങ്കിൽ കേസെടുക്കുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്ക് അവസരമൊരുക്കുന്ന കർണാടകയുടെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ.
മുത്തങ്ങ അതിർത്തിയിൽ ആർടിപിസിആറിനെ മറയാക്കി കർണാക ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്ന കാര്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പരാതിയുമായി കർഷകരും രംഗത്തെത്തിയത്. ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിയാലും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്. കർണാടകയിലേക്ക് ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി കൈക്കൂലി ചോദിച്ചു വാങ്ങുന്നുവെന്നാണ് പരാതി. അനുസരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ സ്വരം മാറും.
മൈസൂർ ജില്ലയുടെ ചുമതല വഹിക്കുന്ന കർണാടക സഹകരണ മന്ത്രി എസ്.ടി സോമശേഖറിനെ നേരിൽ കണ്ട് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ പരാതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗവ്യാപനം കുറഞ്ഞിട്ടും കർണാടക കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കാത്തതാണ് കൈക്കൂലിക്ക് അവസരമൊരുങ്ങുന്നതെന്നാണ് പരാതി.
English Summary : Karnataka Kerala border corruption of karnataka officials