Site iconSite icon Janayugom Online

കസ്തൂര്‍ബാഗാന്ധി ബാലിക വിദ്യാലയങ്ങള്‍ ഗുരുതര പ്രതിസന്ധിയിലേക്ക്

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പഠന നിലവാരം ഉറപ്പുവരുത്താന്‍ സ്ഥാപിച്ച കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയ (കെജിബിവി ) പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നടത്തുന്ന പദ്ധതിയില്‍ വ്യാപക ക്രമക്കേടും അഴിമതിയും അധ്യാപക ക്ഷാമവും നേരിടുന്നു. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയില്ലായ്മ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, സാമ്പത്തിക തിരിമറി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് വെല്ലുവിളിയായി മാറിയിരിക്കുന്നത്. 

നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് നടത്തിയ അന്വേഷണത്തിലാണ് അഴിമതിയും കെടുകാര്യസ്ഥതയും സ്ഥാപനത്തിന്റെ നിലനില്പിന് ഭീഷണിയായി മാറിയെന്ന് കണ്ടെത്തിയത്. രാജ്യത്താകെ 254 വിദ്യാലയങ്ങളാണ് കെജിബിവിയുടെ കീഴിലുള്ളത്. സ്ഥാപനം നിലനില്‍ക്കാനും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫണ്ട് വിനിയോഗത്തില്‍ അടിത്തട്ട് മുതല്‍ വ്യാപക അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. ഫണ്ടുകള്‍ വൈകി വിതരണം ചെയ്യുക, പ്രകൃതിവിഭവങ്ങള്‍ വിനിയോഗിക്കുന്നതില്‍ പക്ഷപാതം തുടങ്ങിയ ഗുരുതര പിഴവുകള്‍ സ്ഥിരമായി സംഭവിക്കുന്നു. 2021–22ല്‍ ബജറ്റ് വിഹിതമായി വകയിരുത്തിയ 246.65 കോടി രൂപയില്‍ 76 ശതമാനവും വിനിയോഗിച്ചില്ല.

നടത്തിപ്പിലെ അപാകത, മെല്ലെപ്പോക്ക് എന്നിവ കാരണമാണ് ഭീമമായ തുക നഷ്ടമായത്. വിദ്യാലയത്തിലെ പഠന നിലവാരം ഉറപ്പുവരുത്താനോ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനോ അധികൃതര്‍ ശുഷ്കാന്തി കാട്ടിയില്ല. അനുവദിക്കുന്ന വിഹിതം പാഴാക്കുക വഴി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിവിശേഷവും വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം നിലച്ചതോടെ പല വിദ്യാലയങ്ങളും ശോചനീയമായ അവസ്ഥയിലാണ്. വാടകക്കെട്ടിടത്തിലും, പണിപൂര്‍ത്തിയാകത്ത കെട്ടിടങ്ങളിലുമാണ് പലതും പ്രവര്‍ത്തിക്കുന്നത്.

അരുണാചല്‍ പ്രദേശ്, മേഘാലയ, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങള്‍ തികച്ചും ശോചനീയമായ അവസ്ഥയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെജിബി വിദ്യാലയങ്ങളില്‍ രൂക്ഷമായ അധ്യാപക ക്ഷാമവും നേരിടുകയാണ്. തുച്ഛമായ വേതനം മേഖലയിലേക്ക് പുതിയ അധ്യാപകരെ ആകര്‍ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മുസ്ലിം, പിന്നാക്ക, ദളിത്, ആദിവാസി-ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിടിപ്പ് കേട് കാരണം ഊര്‍ധ്വശ്വാസം വലിക്കുന്നത്. 

Eng­lish Sum­ma­ry: Kas­turba­gand­hi girls’ schools are in dire straits
You may also like this video

Exit mobile version