Site iconSite icon Janayugom Online

വീണ്ടും കാട്ടാന ആക്രമണം; യുവാവിനെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് എറിഞ്ഞു , ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകന്‍ സതീശനാ (22)ണ് പരിക്കേറ്റത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ വീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരുകയായിരുന്നു സതീശ്.

ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. യുവാവിന്റെ സ്‌കൂട്ടര്‍ കാട്ടാന മറിച്ചിട്ടു. തുടര്‍ന്ന് യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു. യുവാവിന്റെ സ്‌കൂട്ടറും കൊമ്പില്‍ കോര്‍ത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇന്ന് പുലര്‍ച്ചെ പാലക്കാട് വാളയാറില്‍ കാട്ടാനയാക്രമണത്തില്‍ യുവ കര്‍ഷകനും പരിക്കേറ്റിരുന്നു. വാളയാര്‍ വാദ്യാര്‍ചള്ളം സ്വദേശി വിജയനാണ് പരിക്കേറ്റത്. കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആനകളിലൊന്ന് തുമ്പിക്കൈകൊണ്ട് തട്ടുകയായിരുന്നു. കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാലുമണിയ്ക്ക് വിജയനും പിതാവും ചേര്‍ന്ന് ആനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ സ്ഥിരമായി ആന ഇറങ്ങാറുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഭേദിച്ചാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നത്.

Exit mobile version