Site iconSite icon Janayugom Online

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഒറ്റയാൻ ജനവാസ മേഖലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിലിറങ്ങിയത്. ജനവാസമേഖലയിൽ രണ്ടാഴ്ചയിലേറെയായി കൊമ്പൻ തന്നെ തുടരുകയായിരുന്നു. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടാനയെ നിരീക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലായിരുന്നു കൊമ്പൻ പ്രദേശത്ത് എത്തിയത്.

ആനയുടെ ദൃശ്യങ്ങൾ ഡ്രോണിൽ പതിഞ്ഞപ്പോൾ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കൊമ്പനെ കാടുകയറ്റാനായി ദൗത്യത്തിൽ ഉള്ളത്. അതേസമയം, കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് എത്തിയ കാട്ടുകൊമ്പൻ വനംവാച്ചറെ ആക്രമിച്ചത്. പ്രദേശവാസികൾ മാസങ്ങളായി ഭീതിയിലായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൊമ്പനെ കാടുകയറ്റാൻ വനം വകുപ്പ് ദൗത്യം തുടങ്ങിയത്. ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു.

Exit mobile version