ഒറ്റത്തുള്ളി മഴപ്പെയ്ത്ത്
ഒടുവിൽ ഒരു പ്രവാഹം തീർത്ത്
ഒറ്റ പുതപ്പാൽ ചുറ്റിവരിഞ്ഞ്
ആലസ്യത്തിന്റെ
ചുമടുതീർത്ത്
ഒടുവിലൊരു
കിനാവു പെയ്യിക്കുന്നു
മഴക്ക് ഒരു മറു മഴ തീർക്കുന്ന
ഒരു കിനാമഴ
മഴ കുത്തിയൊഴുകുന്ന വഴിയിറമ്പിൽ
ചലരു തട്ടി തെറിപ്പിച്ച്
ഒരു ഓർമ്മ തിണർപ്പു
സമ്മാനിച്ച്
കൗമാരവും യൗവനവും
മൂടിപ്പൊതിഞ്ഞ
ആശയുടെ ശാന്തിതീരം
കാത്തു കിടന്ന കാലത്തിന്റെ
കുത്തൊഴുക്ക്
കൈവിട്ടു പോയ വിരലറ്റം
തേടി എവിടേക്കോ
ഇപ്പോൾ മഴ പെയ്ത്ത്
സമുദ്രമാകുന്നു
അതിൽ
സ്വപ്നങ്ങൾ കരിക്കട്ടകളായി
തെന്നിമാറുമ്പോൾ
സ്വത്വം നഷ്ടപ്പെട്ട
സത്വങ്ങളായി
അതിവിദൂരതയിൽ
ഞാനും നീയും
ഒഴുകി പോകുന്നു
സ്വസ്ഥത നഷ്ടപ്പെട്ട്
ഒരു ശാന്തി തീരം തേടി
കവിത ‑മഴ കനക്കുമ്പോൾ

