Site iconSite icon Janayugom Online

കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ

മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു താരത്തെ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി. ഇപ്പോള്‍ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്. 

സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം തിരക്കുന്നുണ്ട്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളുടെ പോലും അമ്മ വേഷത്തില്‍ ശ്രദ്ധേയയായ കവിയൂര്‍ പൊന്നമ്മക്കായുള്ള പ്രാര്‍ഥനയിലാണ് മലയാളം താരങ്ങളും. എഴുനൂറില്‍പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. അടുത്തകാലത്ത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളില്‍ കവിയൂര്‍ പൊന്നമ്മയെ കുറിച്ചു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ തള്ളി അവര്‍ തന്നെ രംഗത്തുവരികയുണ്ടായി. തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

Exit mobile version