Site iconSite icon Janayugom Online

കേരളം ഇരുട്ടിലാകാതെ സര്‍ക്കാരിന്റെ കൈത്താങ് ; വൈദ്യുതി ബോർഡിന്റെ 767 കോടി രൂപയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു

കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്ത് സര്‍ക്കാരിന്റെ കൈത്താങ്. കഴിഞ്ഞ സാമ്പത്തിക വർഷം കെഎസ്‌ഇബിക്കുണ്ടായ ആകെ കടത്തിന്റെ 75 ശതമാനമാണ് സർക്കാർ ഏറ്റെടുത്ത്‌ ഉത്തരവായത്. ഇതനുസരിച്ച്‌ കഴിഞ്ഞവർഷം ബോർഡിനുണ്ടായ 767.71 കോടി രൂപയുടെ നഷ്‌ടം സർക്കാർ നികത്തും. ഡിസംബറിൽ 500 കോടി രൂപയും മാർച്ചിൽ 200 കോടി രൂപയും കടമെടുത്താണ് കെഎസ്‌ഇബി ശമ്പളവും പെൻഷനും ഉൾപ്പെടെ നൽകിയത്‌.

മാർച്ച് അവസാനത്തിൽ 500 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാരിനോട്‌ അനുമതി ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതിനുള്ള സാധ്യത ഇല്ലാതായി. റിസർവ് ബാങ്കിന്റെ ചട്ടമനുസരിച്ച്‌ സർക്കാർ കുടിശികയുള്ള വൈദ്യുതി വിതരണ ലൈസൻസികൾക്ക് കടം കൊടുക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അനുമതിയുമില്ല.
ഇതോടെ, മുൻകൂറായി വൈദ്യുതിയുടെ വിലകൊടുക്കാൻ കഴിയാതെ, പവർ എക്‌സ്‌ചേഞ്ചിൽനിന്ന്‌ വൈദ്യുതി ലഭിക്കാത്ത അവസ്ഥയായിരുന്നു.

കേരളം ഇരുട്ടിലേക്ക്‌ പോകും എന്ന പ്രചാരണമുണ്ടായി. ശമ്പളവും, പെൻഷനും മുടങ്ങാനുള്ള സാധ്യതയും ഉടലെടുത്തു. ഈ ഘട്ടത്തിലാണ്‌ കെഎസ്‌ഇബിയുടെ നഷ്ടം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്‌. നഷ്ടത്തിന്റെ 75 ശതമാനം സർക്കാർ ഏറ്റെടുക്കുന്നതോടെ അത് വൈദ്യുതി നിരക്കിലും പ്രതിഫലിക്കാൻ സാധ്യത ഉണ്ട്. അടുത്ത താരിഫ് റിവിഷന്‍ വരുന്ന സമയത്ത് വൈദ്യുതി ചാര്‍ജില്‍ കുറവുണ്ടാകാനുള്ള സാഹചര്യമാണ് സര്‍ക്കാരിന്റെ നടപടിയിലൂടെ ഉണ്ടാകുന്നത്.

Eng­lish Sum­ma­ry: ker­ala gov­ern­ment taken­over 767 crore loss of kseb
You may also like this video

Exit mobile version