Site icon Janayugom Online

പണഞെരുക്കമടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച്  സംസ്ഥാനം കൈവരിച്ചത് അതിശയകരമായ നേട്ടങ്ങൾ 

പണഞെരുക്കമടക്കമുള്ള നിരവധി വെല്ലുവിളികൾ  നിലനിൽക്കെ അവയെ അതിജീവിച്ച് അതിശയകരമായ നേട്ടങ്ങൾ കൈവരിച്ച എൽഡിഎഫ് സർക്കാരിനെ മാനിക്കുന്ന ഗവർണറുടെ നയപ്രഖ്യാപനം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന അസമത്വമാണ് പണഞെരുക്കത്തിന് കാരണം.  സംസ്ഥാനങ്ങൾ തങ്ങൾക്ക് വരുമാനം ഉണ്ടാക്കാനുള്ള സ്രോതസ്സുകളുടെ പരിമിതി കടന്ന് വികസന ചിലവുകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ഗുരുതരമായ അസമത്വത്തിലേയ്ക്ക് നയിക്കുന്നു. ഇത് തീവ്രമായി സംസ്ഥാനങ്ങളുടെ ധന സ്ഥിതിയെ പരിമിതപ്പെടുത്തുന്നുവെന്ന് പത്താം സമ്മേളനത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
ധനകാര്യ കമ്മീഷനുകളുടെ അവാർഡുകളിൽ വരുന്ന കുറവ് ഗൗരവമാണ്. പത്താം ധനകാര്യ കമ്മീഷനിൽ (1995–2000) നിന്നുള്ള നികുതിവിഹിതം 3.88 ആയിരുന്നു. പതിനഞ്ചാം ധനകാര്യകമ്മീഷന്റെ (2021–2026) കാലയളവിലാകട്ടെ വിഹിതം 1.92 ശതമാനമായി ഇടിഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യൂ കമ്മി ഗ്രാന്റിൽ വന്ന കുറവും കടമെടുപ്പിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു. പ്രതിസന്ധിയെ പരിഹരിക്കാൻ സുപ്രിംകോടതിയെ സമീപിക്കാൻ സംസ്ഥാനം നിർബന്ധിതമായി. കടുത്ത സാഹചര്യത്തിലും കേരള മോഡൽ വികസനത്തിന്റെ വളർച്ച ഉറപ്പാക്കാൻ അടിയുറച്ച നിലപാട് സർക്കാർ സ്വീകരിക്കുന്നു, ഗവർണർ തുടർന്നു.
ഒരു വശത്ത് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലും മറുവശത്ത് അധിക ആഭ്യന്തര വരുമാനം സമാഹരിക്കുന്നതിലും ശ്രദ്ധചെലുത്തുന്നു. നികുതി വരുമാനം 71968 കോടി രൂപയായി ഉയർത്താനായി. മുൻ വർഷത്തേക്കാൾ 13,600 കോടിയുടെ വർധനവാണുണ്ടായത്. റവന്യൂ വരുമാന സമാഹരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനമാണ് സാധിച്ചത്. പക്ഷെ 15ാം ധനകാര്യകമ്മീഷന്റെ ശുപാർശകളെ മറികടന്ന് മുൻകാല പ്രാബല്യത്തോടെ വായ്പാ പരിധി വെട്ടിക്കുറച്ചതു മൂലം സംസ്ഥാനം കടുത്ത പണഞെരുക്കത്തിലാണ്. കേന്ദ്രം ഈ നിലപാട് അടിയന്തിരമായി പുന: പരശോധിക്കണമെന്നും ഗവർണ്ണർ ആവശ്യപ്പെട്ടു.
എൻസിഇആർടിനീക്കം ചെയ്ത പാഠഭാഗങ്ങളില്‍ മുഗൾ ചരിത്രവും ഇന്ത്യ വിഭജനവും, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവും ഉൾപ്പെടുന്നു. വിദ്യാര്‍ഥികളില്‍ യഥാർത്ഥ ചരിത്രപരവും സാമൂഹ്യവുമായ അവബോധം ഉറപ്പാക്കും. ഇതിനായി മാനവിക വിഷയങ്ങളില്‍ കേരളം കൂടുതൽ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി.  രാജ്യത്തിന്റെ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ല. ജനാധിപത്യം, മതനിരപേക്ഷത,ഫെഡറലിസം,സാമൂഹ്യനീതി എന്നീ മൂല്യങ്ങളും ഭരണഘടനയോടുള്ള പരിഗണനയിലുമാണ്. രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്ത:സത്തയുമാണ്. ഇവയൊന്നും ശോഷിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നാടിന്റെ ബാധ്യതയാണെന്നും നയപ്രഖ്യാപനത്തിൽ  വ്യക്തമാക്കുന്നു.
Eng­lish Sum­ma­ry: ker­ala government
You may also like this video
Exit mobile version