Site iconSite icon Janayugom Online

കെ ടെറ്റ്: ആശ്വാസമായി സര്‍ക്കാരിന്റെ ഇടപെടല്‍

കെ‍-ടെറ്റ് വിഷയത്തില്‍ അധ്യാപകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയിലാണ് തീരുമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. എന്നാൽ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാൽ 2012ന് മുമ്പ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി, ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു. 

ഇത് 20,000ത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായി മാറിയതോടെയാണ് കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ വഴി കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു.
വിധി പ്രകാരം രണ്ടു വർഷം കെ-ടെറ്റ് പാസാകാൻ സമയം നൽകുന്നുണ്ട്. ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച (ഇഐഡി ഉള്ള) കുട്ടികളെയും, തെറ്റുകൾ തിരുത്താൻ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനർനിർണയിക്കാൻ ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. ആധാർ കാർഡിലെ ചെറിയ തെറ്റുകൾ മൂലമോ അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നത്, തസ്തികകൾ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. 

Exit mobile version