Site icon Janayugom Online

ഭവനനിർമാണത്തിന് ഏറ്റവുമധികം തുക നൽകുന്ന സംസ്ഥാനം കേരളം: മന്ത്രി എം ബി രാജേഷ്

ഭവന നിർമ്മാണത്തിനായി ഏറ്റവുമധികം തുക നൽകുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ നാല് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. ആദിവാസി സങ്കേതങ്ങളിൽ ഇത് ആറ് ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ ‑ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള പ്രശംസാപത്ര കൈമാറ്റവും പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ 660, എറണാകുളം — 265,കാസർഗോഡ് — 75 ഗുണഭോക്താക്കൾക്കാണ് ലൈഫ് മിഷൻ ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പദ്ധതി പൂർത്തിയാക്കിയത്. 

2017–24 വരെ ഭവന പദ്ധതിക്കായി സംസ്ഥാനം ചെലവഴിച്ചത് 17,104 കോടി രൂപയാണ്. ഇതിൽ 15,000 കോടി രൂപയും സംസ്ഥാനത്തിന്റെ വിഹിതമാണ്. ബാക്കിവരുന്ന 2000 കോടിയിൽ പരം രൂപയാണ് കേന്ദ്ര വിഹിതം. സംസ്ഥാനത്ത് ഇതുവരെ ലൈഫ് മിഷൻ വഴി 4,94,000 പേർക്ക് ധനസഹായം വിതരണം ചെയ്തു. 3,75,000 ആളുകൾ വീട് നിർമ്മാണം പൂർത്തിയാക്കി താമസമാക്കിയെന്നും മന്ത്രി പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. എ എം ആരിഫ് എം പി വിശിഷ്ടാതിഥിയായി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി ജി സൈറസ്, എ എസ് സുദർശനൻ, സജിത സതീശൻ, ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തംഗം അജിത ശശി, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ജേക്കബ് കുരുവിള, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, ഡെപ്യൂട്ടി സിഇഒ അൻവർ ഹുസൈൻ, ലൈഫ് മിഷൻ ജില്ല കോ-ഓര്‍ഡിനേറ്റർ പൊൻസിനി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Ker­ala is the state that spends the most amount for hous­ing con­struc­tion: Min­is­ter MB Rajesh

You may also like this video

Exit mobile version