Site icon Janayugom Online

മായയും മർഫിയും: കേരളാ പൊലീസിന്റെ അഭിമാനമായ പൊലീസ് നായ്ക്കൾ

കേരള പൊലീസിന്റെ അഭിമാനമാണ് മായ, മർഫി എന്നീ പൊലീസ് നായ്ക്കൾ. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബൽജിയം മൽനോയിസ് എന്ന വിഭാഗത്തിൽ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളിൽപ്പെട്ടവയാണ് ഇവ. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ ഇവയ്ക്ക് കഴിവുണ്ട്. എതമാതം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായ്ക്കൾക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മർഫിയും പരിശീലനം നേടിയത്.

ഊർജ്ജ്വസ്വലതയിലും ബുദ്ധികൂർമ്മതിയിലും വളരെ മുന്നിലാണ് ബൽജിയം മൽനോയിസ് എന്ന വിഭാഗത്തിൽ പെട്ട ഈ നായ്ക്കൾ. വിശമമില്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയിൽ എട്ട് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്താൻ മായയോടൊപ്പം മർഫിയും ഉണ്ടായിരുന്നു.

കേരളാപൊലീസിൽ ബൽജിയം മൽനോയിസ് വിഭാഗത്തിൽപ്പെട്ട 36 നായ്ക്കളാണ് ഉളളത്. അവയിൽ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ടാക്കർ വിഭാഗത്തിൽപെട്ടവയാണ്. 13 നായ്ക്കളെ സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മർഫിയും കൂടാതെ എയ്ഞ്ചൽ എന്ന നായ് കൂടി മൃതദേഹങ്ങൾ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്. ഹവിൽദാർ പി പഭാതും പൊലീസ് കോൺസ്റ്റബിൾ ബോണി ബാബുവുമാണ് മായയുടെ പരിശീലകർ. മർഫിയെ പരിപാലിക്കുന്നത് സിവിൽ പൊലീസ് ഓഫീസർ ജോർജ്ജ് മാനുവൽ കെ എസ്, പൊലീസ് കോൺസ്റ്റബിൾ നിഖിൽകൃഷ്ണ കെ ജി എന്നിവരാണ്.

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്ക്വഡുകളാണ് നിലവിലുളളത്. എഡിജിപി എം ആർ അജിത് കുമാറിൻറെ നിയന്തണത്തിലുളള കെ9 സ്ക്വാഡെന്ന പോലീസ് ശ്വാന വിഭാഗത്തിന്റെ ഡെപ്യൂട്ടി നോഡൽ ഓഫീസർ ദക്ഷിണ മേഖലാ ഐജി പി പ്രകാശ് ആണ്. കെഎപി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്റന്റ് എസ് സുരേഷിനാണ് ഡോഗ് സ്ക്വാഡിന്റെ ചുമതല.

Eng­lish Sum­ma­ry: maya and mur­phy dogs of the ker­ala police
You may also like this video

Exit mobile version