Site icon Janayugom Online

കലാപഭൂമിയിൽ നിന്നെത്തിയവർക്ക് രക്ഷാത്തുരുത്തായി കേരളം

manipur

മണിപ്പൂരിലെ വർഗീയകലാപത്തിന്റെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥികൾ ഇരിങ്ങാലക്കുടയിൽ ശാന്തമായി പഠിക്കുന്നു. എംഎസ്‌സി ബയോ ടെക്‌നോളജിയും ബോട്ടണിയും സുവോളജിയും ഇലക്ട്രിക്കലും മെക്കാനിക്കലുമെല്ലാം ഇവർ പഠിക്കുന്നത് തികച്ചും സൗജന്യമായാണ്.
മതരാഷ്ട്ര വാദികളായ സംഘ്പരിവാര്‍ രാഷ്ട്രീയ അധികാരത്തിനായി മത വർഗീയതയെ ആളിക്കത്തിക്കുമ്പോൾ സർവം നഷ്ടപ്പെട്ടവർക്ക് കേരളം രക്ഷയുടെ പച്ച തുരുത്താകുകയാണ്. സർവവും നഷ്ടപ്പെട്ട് ജീവനു വേണ്ടി പലായനം ചെയ്യുമ്പോൾ, പഠനത്തെക്കുറിച്ച് ചിന്തിക്കാൻ പലർക്കും കഴിയുമായിരുന്നില്ല. പക്ഷെ നിഷ്കളങ്കരും സമർത്ഥരുമായ അത്തരം വിദ്യാർത്ഥികളിൽ കുറച്ചുപേരെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ച് വിദ്യാഭ്യാസം നൽകുകയാണ്. 

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജും പുല്ലൂർ സെന്റ് സേവ്യേഴ്സ് ഐടിഐയും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് വൈകിവന്ന ഇവരുടെ അപേക്ഷ പ്രത്യേകപരിഗണനയോടെ സ്വീകരിച്ചത്. പഠന-ഭക്ഷണ‑താമസ കാര്യങ്ങളിൽ എല്ലാ സഹായങ്ങളും സ്ഥാപനങ്ങള്‍ ചെയ്യുന്നു. സെന്റ് ജോസഫ്‌സ് കോളജിലും അതിനടുത്ത പ്രദേശമായ പുല്ലൂർ സെന്റ് സേവ്യേഴ്സ് ഐടിഐയിലുമായി ഇത്തരത്തിലുള്ള 25 വിദ്യാർത്ഥികളുണ്ട്. ഇവരിൽ കലാപത്തിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുമുണ്ട്.

നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ വിദ്യാഭ്യാസത്തിനുള്ള എല്ലാ പിന്തുണയും മണിപ്പൂരി വിദ്യാർത്ഥികൾക്ക് വാഗ്ദാനം നൽകിയിരുന്നു. 12 വിദ്യാർത്ഥികളാണ് സിഎംഐ സഭ പുല്ലൂരിൽ നടത്തുന്ന ഐടിഐയിൽ പഠിക്കുന്നത്. ഇതിൽ ആറ് പേർ മെക്കാനിക്കലും ആറ് പേർ ഇലക്ട്രിക്കലും പഠിക്കുന്നു. ഇവരെല്ലാം മിടുക്കരാണെന്ന് പ്രിൻസിപ്പൽ ഫാ.യേശുദാസ് കൊടകരക്കാരൻ പറയുന്നു.
ഹോളിഫാമിലി സിസ്‌റ്റേഴ്‌സിന്റെ സ്ഥാപനമായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ 13 മണിപ്പൂരി വിദ്യാർത്ഥിനികളിൽ രണ്ടുപേര്‍ പിജി ബയോ ടെക്‌നോളജി പഠിക്കുന്നു. മറ്റുള്ളവരെല്ലാം യുജി കോഴ്‌സുകളിലാണ്. ഭൂരിഭാഗവും പഠനകാര്യത്തിൽ മിടുക്കികളാണെന്ന് അധ്യാപികമാർ പറയുന്നു. 

Eng­lish Sum­ma­ry: Ker­ala should not res­cue those who came from the land of riots

You may also like this video

Exit mobile version