കേരള സര്ഡവകലാശാല ജോയിന്റെ രജിസ്ട്രാര്‍ പി ഹരികുമാര്‍ അവധിയില്‍. അദ്ദേഹത്തിനെതിരേയും വി സി സിസാ തോമസ് നടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്.ഞായറാഴ്ച രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തിയിരുന്നു.
അതേസമയം രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഞായറാഴ്ച വിസിയുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വിസി യോഗത്തിൽ നിന്ന് പോയതിന് ശേഷമാണ് സിൻഡിക്കേറ്റ് ഈ തീരുമാനമെടുത്തത്. ഈ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോരജിസ്ട്രാര്‍ തുടര്‍ന്ന് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് വിസി പറയുന്നത്. ജോ രജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി നൽകാനാണ് നിർദേശം നൽകിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്.
ജോ.രജിസ്ട്രാര്‍ക്കെതിരായ നടപടി ആലോചിച്ചശേഷമെന്നാണ് സിസാ തോമസിന്റെ പ്രതികരണം. ഞായറാഴ്ച രജിസ്ട്രാര്‍ അനില്‍കുമാര്‍ ചുമതലയേറ്റെടുക്കുമ്പോഴും ജോ. രജിസിട്രാര്‍ അവിടെയുണ്ടായിരുന്നു. ഞായറാഴ്ച ചേർന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വിഷയത്തിൽ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചതായും നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞിരുന്നു.
വിസിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായും അറിയിച്ചു. സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ ഷിജു ഖാന്‍, ജി മുരളീധരന്‍, ഡോ നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി.

