Site icon Janayugom Online

ആഹാർ മേളയിൽ സൗജന്യമായി സംരംഭകരെ എത്തിച്ചത് കേരളം മാത്രം; സംസ്ഥാനത്തിന്റെ ഭക്ഷ്യ ഉല്പന്നങ്ങൾക്ക് സാദ്ധ്യതകളേറെ: മന്ത്രി പി രാജീവ്

ഡൽഹിയിലെ പ്രഗതി മൈതാനിൽ നടക്കുന്ന ആഹാർ ഭക്ഷ്യ — ആതിഥ്യ മേളയിൽ സൗജന്യമായി സംരംഭകരെ പങ്കെടുപ്പിച്ചത് കേരളം മാത്രമാണെന്ന് വ്യാപാര വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ആഹാർ മേള സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഉല്പന്നങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും സാദ്ധ്യതകളേറെയാണ്. ഉൽപ്പന്നങ്ങൾ പരിചയപെടുത്തുന്നതിന്കേരള സർക്കാർ എല്ലാ പിന്തുണയും സംരംഭകർക്ക് നൽകിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ നിന്ന് വ്യത്യസ്തമായി സംരഭകരിൽ നിന്ന് പ്രതേകമായി ഫീസ് ഒന്നും ഈടാക്കാതെയാണ് സംരംഭകർക്ക് പ്രദർശനത്തിൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്താൻ അവസരമൊരുക്കിയിട്ടുള്ളത്‍.

കേരളത്തിന്റെ വളരെ സവിശേഷമായിട്ടുള്ള നിരവധി ഭക്ഷ്യവസ്‌തുക്കളും മൂല്യവർധിത ഉൽപ്പന്നങ്ങളും രാജ്യ വിപണിയിൽ പരിചയപെടുത്തുന്നതിനുള്ള വാതിലായിട്ടാണ് ഇത്തരം മേളകളെ സർക്കാർ കാണുന്നത്. അതോടൊപ്പം തന്നെ കയറ്റുമതി ഉൾപ്പടെ ഉള്ള സാധ്യതകൾക്കും ഇത്തരം മേളകളെ ഉപയോഗിക്കാമെന്നാണ് കരുതുന്നത്. സംരഭകരായിട്ടുള്ള പതിനേഴു പേരാണ് ഇത്തവണ ഈ അവസരം വിനിയോഗിച്ചിട്ടുള്ളത്. അടുത്ത തവണ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കും. കേരളത്തിലെ സംരംഭകർക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന മേളകളിലും സംസ്ഥാനത്ത് പ്രതേകം സംഘടിപ്പിക്കുന്ന മേളകളിലും അവസരം നൽകുന്നതിനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് നന്നായി ഉപയോഗപ്പെടുത്താൻ കേരളത്തിലെ സംരംഭകർക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത് — മന്ത്രി പി. രാജീവ് പറഞ്ഞു.

ആഹാർ മേളയിൽ നാലുകെട്ട് മാതൃകയിലാണ് കേരളത്തിന്റെ പവലിയൻ ഒരുങ്ങിയത്. കേരളമൊരുക്കിയ 17 സ്റ്റാളുകളും ഭക്ഷ്യ സംസ്ക്കരണത്തിന്റെ വിവിധ മാതൃകകളും സാദ്ധ്യതകളുമാണ് തുറന്നുകാട്ടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പല ഏജൻസികളും ഇതിനോടകം തന്നെ ബിസിനസ് സഹകരണ സാധ്യതകൾ തേടി കേരളത്തിലെ സംരംഭകരെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപാര വ്യവസായ വകുപ്പിന്റെ കീഴിൽ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ആണ് കേരള പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 26 ന് ആരംഭിച്ച മേള ഏപ്രിൽ 30 ന് സമാപിക്കും.

Eng­lish Summary:Kerala was the only state to bring free entre­pre­neurs to the food fair; Min­is­ter P Rajeev
You may also like this video

Exit mobile version