Site icon Janayugom Online

2024 മാര്‍ച്ചിന് മുമ്പ് കേരളം മാലിന്യമുക്തമാകും

അടുത്ത വര്‍ഷം മാര്‍ച്ച് 30ന് മുമ്പ് കേരളം പരിപൂര്‍ണ മാലിന്യമുക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്മെന്റ് സംഘടിപ്പിച്ച ഇന്ത്യന്‍ പരിസ്ഥിതി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം അതിദ്രുതം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായ ഉപയോഗസംസ്കാരം മാലിന്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. പരിസ്ഥിതി കോണ്‍ഗ്രസ് 2023 ചടങ്ങുകളുടെ പുസ്തകവും ജിഐസെഡ് വൈജ്ഞാനിക ഉല്പന്നങ്ങളും ഭക്ഷ്യ‑സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പ്രകാശനം ചെയ്തു. ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെ പരിസ്ഥിതി ആണവ സുരക്ഷ ഉപഭോക്തൃകാരം ഡെപ്യൂട്ടി ഹെഡ് ഡോ. അക്സല്‍ ബോര്‍ഷ്‌മാന്‍ പ്രത്യേക പ്രഭാഷണവും കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐഎഎസ് മുഖ്യപ്രഭാഷണവും നടത്തി. 

എംഎല്‍എമാരായ ഡി കെ മുരളി, ഐ ബി സതീഷ്, കേരള എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ സുനില്‍ പാമിഡി ഐഎഫ്എസ്, സിഇഡി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, ചെയര്‍മാന്‍ പ്രൊഫ. വി കെ ദാമോദരന്‍, പ്രോഗ്രാം ഓഫിസര്‍ പി ബൈജു എന്നിവര്‍ സംസാരിച്ചു. മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യന്‍ പരിസ്ഥിതി കോണ്‍ഗ്രസ് 2023ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള 300ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജനവും പ്രശ്നങ്ങളും വെല്ലുവിളികളും എന്നതാണ് കോണ്‍ഗ്രസിന്റെ മുഖ്യവിഷയം. വ്യാഴാഴ്ച സമാപിക്കും. 

Eng­lish Summary:Kerala will become garbage free before March 2024

You may also like this video

Exit mobile version