കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരിച്ചതായി ഫോറൻസിക് സർജൻ കോടതിയിൽ. ഡോക്ടർ പ്രസന്നൻ ആണ് കോടതിയിൽ ഇത് സംബന്ധിച്ച് മൊഴി നൽകിയത്. പോസ്റ്റ്മോർട്ടത്തിൽ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും അറിയിച്ചു. അതേസമയം റോയി തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നായിരുന്നു ജോളിയുടെ മൊഴി.
കൂടത്തായിയിൽ 2002മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണ് കേസ്.
കുടുംബസ്വത്ത് സ്വന്തമാക്കാൻ കുടുംബാംഗങ്ങളെ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

