Site iconSite icon Janayugom Online

കൃഷ്ണ ജന്മഭൂമി തര്‍ക്കം; ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ സുപ്രീം കോടതി തടഞ്ഞു

ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താൻ കമ്മിഷണറെ നിയോഗിച്ച അലഹാബാദ് ഹൈക്കോടതി വിധി തടഞ്ഞ് സുപ്രീം കോടതി. നടപടി അടിസ്ഥാനരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ഈദ്ഗാഹ് പള്ളിക്കമ്മിറ്റി സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഉത്തരവ്. എന്തിനാണ് കമ്മിഷണറെ നിയോഗിച്ചതെന്ന് വ്യക്തമാക്കണം. എല്ലാകാര്യവും കോടതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ ആകില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ മാസമാണ് വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് മാതൃകയില്‍ സര്‍വേ നടത്താൻ ഹൈക്കോടതി കമ്മിഷണറെ നിയോഗിച്ചത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് മസ്ജിദ് സ്ഥിതിചെയ്യുന്നതെന്നായിരുന്നു പരാതിക്കാരുടെ വാദം. സര്‍വേ നടത്തണമെന്ന ഹിന്ദു പരാതിക്കാരുടെ വാദം പ്രാദേശിക കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഈദ്ഗാഹ് കമ്മിറ്റിയും ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി സംബന്ധിച്ച് നിരവധി പരാതികളാണ് കോടതികളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത്.

13.37 ഏക്കര്‍ ഭൂമിയുടെ സമ്പൂര്‍ണ അവകാശം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. കത്ര കേശവ് ദേവ് ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണികഴിപ്പിച്ചതെന്നും മുഗള്‍ രാജാവ് ഔറംഗസേബാണ് ഇതിന് ഉത്തരവിട്ടതെന്നും അവര്‍ അവകാശപ്പെട്ടു. മസ്ജിദിനുള്ളിലെ താമരയുമായും സര്‍പ്പവുമായും രൂപസാദൃശ്യമുള്ള കൊത്തുപണികള്‍ ഇതിന് തെളിവാണെന്നും അവര്‍ വാദിച്ചു. 1991ലെ ആരാധനാലയ നിയമമനുസരിച്ച് പരാതി തള്ളിക്കളയണമെന്ന് മസ്ജിദ് കമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു. 

Eng­lish Summary;Krishna Jan­mab­hoo­mi dis­pute; The Supreme Court stopped the sur­vey at the Eidgah Masjid
You may also like this video

Exit mobile version