Site icon Janayugom Online

കോവിഡ് കാലത്ത് മരുന്ന് ഉല്പാദനം കറയ്ക്കാതെ കെഎസ്ഡിപി

അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലവർധനവും വെല്ലുവിളിയാകുമ്പോഴും കോവിഡ് കാലത്ത് പാരസെറ്റമോൾ ഉല്പാദനം വെട്ടികുറയ്ക്കാതെ കെഎസ്ഡിപി. കേരളത്തിലെ ആരോഗ്യ മേഖലക്ക് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മുന്ന് ലക്ഷം യൂണിറ്റ് മരുന്ന് കൈമാറിയതായി ചെയർമാൻ സിബി ചന്ദ്രബാബു ജനയുഗത്തോട് പറഞ്ഞു. കോവിഡ് ഒഴികെയുള്ള അസുഖങ്ങൾ കുറഞ്ഞതോടെ പാരസെറ്റാമോളിന് ആവശ്യക്കാർ കുറഞ്ഞിരുന്നു. അതുകൊണ്ട് ഉല്പാദനം കുറച്ചിരുന്നു എന്നല്ലാതെ പാരസെറ്റമോൾ ഉല്പാദനം പൂർണമായും കെഎസ്ഡിപി നിർത്തിവെച്ചതായുള്ള വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഉല്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിലകുറച്ച് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് വരുകയാണ്. സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നാണ് അനുമാനിക്കുന്നത്. കെഎസ്ഡിപി ഉല്പാദിപ്പിക്കുന്ന പാരാസെറ്റമോള്‍ കേരളം കൂടാതെ ഉത്തർപ്രദേശ്, ആന്ധ്ര, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്നുണ്ട്. മൂന്ന് കോടിയുടെ വിറ്റുവരവാണ് കയറ്റുമതിയിലൂടെ കെഎസ്ഡിപി നേടിയത്. 

തമിഴ്‌നാട്ടിൽ കോവിഡ് രൂക്ഷമായതോടെ അവരുംകെഎസ്ഡിപിയെ സമീപിച്ചിട്ടുണ്ട്. പാരസെറ്റമോൾ വൻതോതിൽ ഉല്പാദിപ്പിച്ച് സ്റ്റോക്ക് ചെയ്യാന്‍ കെഎസ്ഡിപിക്ക് ഇപ്പോൾ സാധിക്കില്ല. ആവശ്യക്കാർ സമീപിക്കുന്നതനുസരിച്ച് വിതരണം ചെയ്യും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും കെഎസ്ഡിപി ആസുത്രണം ചെയ്ത് വരുകയാണ്. വാക്സിൻ നിർമ്മാണമടക്കം പരിഗണനയിലുണ്ട്. സർക്കാരിന്റെ അനുമതിക്ക് ശേഷം പ്രാരംഭ നടപടികളിലേക്ക് കടക്കും. കോവിഡിന്റെ തുടക്കകാലത്ത് തന്നെ സാനിറ്റൈസർ ഉല്പാദനത്തിലുടെ കെഎസ്ഡിപി കോടികളുടെ വരുമാനം നേടിയിരുന്നു. 

ENGLISH SUMMARY:KSDP did not cur­tail drug pro­duc­tion dur­ing the Covid period
You may also like this video

Exit mobile version