Site icon Janayugom Online

നാട്ടുവഴികളിലോടാന്‍ ഗ്രാമവണ്ടിയെത്തുന്നു; തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കെഎസ്ആര്‍ടിസി

ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുമായി എത്തുന്നു. തദ്ദേശസ്വയംഭരണവകുപ്പുമായി കൈകോര്‍ത്തുകൊണ്ടാണ് ഗ്രാമവണ്ടി സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുക.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ അധിക ബാധ്യത കണക്കിലെടുത്ത് ഒറ്റപ്പെട്ട മേഖലകളിലേക്ക് സര്‍വീസ് വ്യാപിപ്പികുവാന്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി സാധിക്കുകയില്ല. ഈ സാഹചര്യത്തില്‍ യാത്രയ്ക്കുള്ള ഡീസല്‍ തുക പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം എന്ന നിബന്ധനയോടെയാണ് ഗ്രാമവണ്ടി പദ്ധതി നിലവില്‍ വരിക.

150 കിലോമീറ്റര്‍ ബസ് ഓടിക്കുന്നതിനുള്ള ആകെ ചെലവ് 9,251 രൂപ ആയാണ് കണക്കായിരിക്കുന്നത്. ഈ തുകയില്‍ 3,375 രൂപയാണ് ഡീസലിനായി വകയിരുത്തേണ്ടത്. ഒന്നിലധികം പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന ഗ്രാമവണ്ടിയുടെ ഡീസല്‍തുക പങ്കിട്ടു നല്‍കാം. വാഹനങ്ങളുടെ പാര്‍ക്കിംഗ്, ജീവനക്കാരുടെ താമസസൗകര്യങ്ങള്‍, സുരക്ഷ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.

ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലേക്ക് ബസ് സര്‍വീസ് വേണമെന്ന നിരന്തര ആവശ്യം പരിഗണിച്ചുകൊണ്ടാണ് കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസിന് തുടക്കം കുറിക്കുന്നത്. ഫീഡര്‍ സര്‍വീസായും എന്‍ഡ് ടു എന്‍ഡ് സര്‍വീസായും സര്‍വീസ് നടത്തും. ഓര്‍ഡിനറി ബസുകളുടെ നിരക്കാണ് ബാധകമാവുക.

സ്കൂളുകള്‍, ആശുപത്രികള്‍, സാമൂഹ്യ ക്ഷേമസ്ഥാപനങ്ങള്‍, അങ്കണവാടി, ചന്തകള്‍ എന്നിവയുമായി ബന്ധിപ്പിച്ചും സര്‍വീസ് നടത്താം. സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍ ചെയര്‍മാനായി ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഗ്രാമവണ്ടികള്‍ അടുത്ത ഏപ്രിലോടെ നിരത്തിലിറക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

eng­lish sum­ma­ry; KSRTC to join hands with local bodies

you may also like this video;

Exit mobile version