ഏഷ്യാ കപ്പ് കിരീടത്തിനായി ഇന്ത്യക്ക് 147 റണ്‍സ് വിജയദൂരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി. കരുതലോടെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ പാകിസ്ഥാന്‍ നേരിട്ടത്. തുടക്കത്തില്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ പതിയെ സ്കോര്‍ ചലിപ്പിച്ചു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെടുത്തു. പിന്നീട് പാകിസ്ഥാന്‍ സ്കോര്‍ വേഗത്തിലാക്കി. ഇതില്‍ സാഹിബ്സാദ ഫര്‍ഹാനായിരുന്നു കൂടുതല്‍ അപകടകാരി. താരം 35 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി. 9.4 ഓവറില്‍ 84 റണ്‍സാണ് ഓപ്പണര്‍മാരായ സാഹിബ്സാദ ഫര്‍ഹാനും ഫഖര്‍ സമാനും കൂട്ടിച്ചേര്‍ത്തത്. ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തില്‍ 57 റണ്‍സെടുത്താണ് താരം പുറത്തായത്. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്.
പിന്നാലെയെത്തിയ സയിം അയൂബിന് 11 പന്തില്‍ 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അയൂബിനെ കുല്‍ദീപ് യാദവ് ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യമുറപ്പിക്കുന്നതാണ് മത്സരത്തില്‍ കണ്ടത്. മുഹമ്മദ് ഹാരിസ് വന്നപോലെ മടങ്ങി. രണ്ട് പന്ത് നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ അക്സര്‍ പട്ടേലിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ കൈകളിലെത്തി. അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഫഖര്‍ സമാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 35 പന്തില്‍ 46 റണ്‍സാണ് താരം നേടിയത്. ഹുസൈന്‍ തലത്ത് (ഒന്ന്), സല്‍മാന്‍ ആഗ (എട്ട്), ഷഹീന്‍ അഫ്രീദി (പൂജ്യം) എന്നിവരെ ക്രീസിലുറയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് റിങ്കു സിങ് പകരക്കാരനായി ടീമിലെത്തി.

