Site iconSite icon Janayugom Online

കുണ്ടറ ആലീസ് വധക്കേസ് : വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതേ വിട്ടു

കൊലപാതക കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേരള മനഃസാക്ഷിയെ ഏറെ ഞെട്ടിച്ച കുണ്ടറ ആലീസ് വധക്കേസ് പ്രതി പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെയാണ് കോടതി വെറുതെ വിട്ടത്. കേസുമായി ബന്ധപ്പെട്ട് പ്രതി ഇതിനോടകം 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

പ്രതിയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കിയ കോടതി ഇയാൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നും ഉത്തരവിട്ടു. 10 വർഷം ജയിലിൽ കഴിയേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിധി പറഞ്ഞ തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ തുക നൽകണമെന്നും ഇല്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
2013ലാണ് കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെടുന്നത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും കവർച്ച നടത്തുകയും ചെയ്തെന്ന കേസിലാണ് ഗിരീഷ് കുമാറിനെ പൊലീസ് പിടികൂടിയത്.
മറ്റൊരു കേസിൽ ജയിലിൽ കഴിയവെ സഹതടവുകാരിൽനിന്നാണ് ഒറ്റയ്ക്കു താമസിക്കുന്ന ആലീസിനെയും ഗൾഫുകാരനായ ഭർത്താവിനെയും കുറിച്ച് ഗിരീഷ് അറിയുന്നതെന്നും ജയിലിൽ നിന്നിറങ്ങി ഏതാനും ആഴ്ചകൾക്കുള്ളില്‍ ഗിരീഷ് ആലീസിനെ കൊലപ്പെടുത്തി എന്നുമായിരുന്നു പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞത്. വിചാരണ കോടതി വിധി പറയാൻ ആശ്രയിച്ച പ്രധാന സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

രാജ്യത്തെ ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യവും, അവകാശങ്ങളും കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാകില്ല. അത് അയാളുടെ മുൻ കാലങ്ങളിലെ പ്രവർത്തനങ്ങളുടെ പശ്ചാത്തലം സംശയാസ്പദമാണെങ്കില്‍ പോലും സാധ്യമല്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങൾക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസക്കുറവുണ്ടാക്കുന്ന നിലയുണ്ടാക്കുമെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

Eng­lish Sum­ma­ry: Kun­dera Alice mur­der case: The High Court acquit­ted the accused who was sen­tenced to death

Exit mobile version