Site icon Janayugom Online

അതിശക്തമായ മഴ തുടരുന്നു; പ്രളയ ഭീതിയിൽ കുട്ടനാട്

അതിശക്തമായ മഴയെ തുടർന്ന് കുട്ടനാടൻ ജനത പ്രളയഭീതിയിൽ. 2018 ന് ശേഷം ഓരോ മഴക്കാലവും ഭീതിയോടെയാണ് കുട്ടനാട്ടുകാർ കാണുന്നത്. എ സി റോഡിൽ വെള്ളം കയറി. എ സി കനാലും നിറഞ്ഞനിലയിലാണ്. പ്രദേശത്തെ വീടുകളുടെ സമീപത്തും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് ആറ്റ് തീരത്ത് താമസിക്കുന്നവർ അവശ്യവസ്തുക്കളുമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.

കുട്ടനാട്ടിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. എ സി റോഡിൽ വെള്ളം കയറിയെങ്കിലും കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. കുട്ടനാടിന്റെ പലഭാഗങ്ങളിലും വെള്ളം കയറുന്നുണ്ട്. തലവടി, എടത്വ, കൈനകരിയിലെ ഐലൻഡ് മേഖല എന്നിവിടങ്ങളിൽ വീടുകളുടെ പരിസരത്തേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പ്രധാനമായും അഞ്ചുനദികളാണ് കുട്ടനാട്ടിലെ കടന്ന് അറബിക്കടലിലേക്ക് ചേരുന്നത്. അതിൽ പമ്പ, അച്ചൻകോവിൽ, മണിമല, മൂവാറ്റുപുഴയാർ എന്നിവ കരതൊട്ട് ഒഴുകുന്ന നിലയിലാണ്.

കിഴക്കൻ വെള്ളം എത്തുന്നതാണ് കുട്ടനാട്ടിൽ വെള്ളം ഉയരുവാൻ ഇടയാക്കുന്നത്. ചിലയിടത്ത് നദികൾ കരകവിഞ്ഞ് ഒഴുകുന്നുമുണ്ട്. ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു ഇന്ന് യെലോ അലർട്ടാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. മഴ ശക്തി പ്രാപിച്ചാൽ ഇന്ന് പുലർച്ചെയോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. ഇന്നലെ ജില്ലയിൽ ശരാശരി 26.6മില്ലിമീറ്റർ മഴയാണ് ലഭ്യമായത്.

ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് ചെറുതന പാണ്ടി പോച്ച പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. ചെറുതനയിലും വീയപുരത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെറുതന ആനാരി വടക്ക് പാണ്ടി, ചങ്ങാരപ്പള്ളിച്ചിറ, അച്ചനാരി, കുട്ടങ്കേരി, കാഞ്ഞിരംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളും വീയപുരത്തെ മേൽപാടം തുരുത്തേൽ പ്രദേശങ്ങളുമാണ് വെള്ളത്തിനടിയിലായത്. ചെറുതനയിൽ പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെയുള്ള ഭാഗങ്ങളിൽ യാത്രയ്ക്ക് ഉയർന്ന നടവഴി പോലുമില്ലാത്ത അവസ്ഥയാണ്.

Exit mobile version