Site iconSite icon Janayugom Online

കുട്ടനാടിന് ഇനി സാഹസികതയുടെ കരുത്ത്; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ വിസ്മയമായി മാറിയ ആലപ്പുഴയിലേക്ക് ഇനി സാഹസികതയുടെ പുത്തൻ തിരമാലകൾ. കൈനകരിയിലെ വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാളെ നാടിന് സമർപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ പിഎ.മുഹമ്മദ് റിയാസ് വൈകിട്ട് 4 മണിക്ക് വട്ടക്കായൽ ടെർമിനലിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ഹൗസ്‌ബോട്ട് യാത്രകൾക്കും പ്രകൃതിഭംഗിക്കും അപ്പുറം വിനോദസഞ്ചാരികൾക്ക് ആവേശകരമായ ജലസാഹസിക വിനോദങ്ങൾ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന പ്രധാന വിനോദങ്ങൾ:
പാരാസെയിലിംഗ്: കായൽപ്പരപ്പിന് മുകളിലൂടെയുള്ള പറക്കൽ.
ജെറ്റ് സ്കീ & സ്പീഡ് ബോട്ട്: വേഗത ആസ്വദിക്കുന്നവർക്കായി.
കയാക്കിംഗ് & കനോയിംഗ്: പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രകൾ.
ബനാന ബോട്ട് & വാട്ടർ സ്കൂട്ടർ: കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന വിനോദങ്ങൾ.

സാഹസിക വിനോദങ്ങൾക്കൊപ്പം സഞ്ചാരികൾക്കായി വിപുലമായ ലഘുഭക്ഷണശാലകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി വരുന്നതോടെ കുട്ടനാടൻ മേഖലയിലെ വിനോദസഞ്ചാരത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നും പ്രദേശവാസികൾക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് വ്യക്തമാക്കി.
ദ്ഘാടന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും

Exit mobile version