Site icon Janayugom Online

തൃക്കാക്കര സ്ഥാനാര്‍ഥിക്കെതിരെ പേടിച്ചിട്ടാണ് പലരും മിണ്ടാതിരിക്കുന്നതെന്ന് കെ വി തോമസ്

തൃക്കാക്കര സ്ഥാനാര്‍ഥിക്കെതിരെ പേടിച്ചിട്ടാണ് പലരും മിണ്ടാതിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോകുമ്പോള്‍ പലരും ഇക്കാര്യം തുറന്നുപറയും. ഏഴുതവണ മത്സരിച്ചതാണ് മാനദണ്ഡമെങ്കില്‍ വി ഡി സതീശന് മത്സരിക്കാനാകില്ല. മാനദണ്ഡം പ്രായമാണെങ്കില്‍ മുല്ലപ്പള്ളിയോ സുധാകരനോ രംഗത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരെയും പുറത്താക്കാമെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ. കണ്ണൂരില്‍ കാലുചവിട്ടിയാല്‍ പുറത്താക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ നിലപാട്. എന്നാല്‍, എഐസിസി സമ്മതിച്ചില്ല. കെപിസിസി പരാതി പരിശോധിച്ചശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞത് കെ വി തോമസ് എഐസിസിയുടെയും കെപിസിസിയുടെയും മെമ്പറാണെന്നാണ്. അപ്പോള്‍ തന്റെയല്ല, കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടാണ് തെറ്റ്. എന്നിട്ട് കോണ്‍ഗ്രസില്‍നിന്ന് ചാടിപ്പോകുകയാണെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തെ എതിര്‍ക്കുന്നത് ഇവരാണ്, ഇവരെയാണ് പുറത്താക്കേണ്ടത്. പാര്‍ടിയില്‍ ഏതാനും ചിലര്‍മാത്രം മതിയെന്ന നിലപാടിലാണിവരെന്നും കെ വി തോമസ് ആരോപിച്ചു.

2018 മുതല്‍ തന്നെ ഒറ്റപ്പെടുത്താന്‍ സംഘടിതശ്രമമുണ്ട്. ഇഷ്ടമില്ലാത്തവരെ ബ്രിഗേഡുകളെ ഉപയോഗിച്ച് ആക്രമിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെ സമൂഹമാധ്യമത്തില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ശരിയല്ലെന്ന് പറഞ്ഞയാളാണ് താന്‍. ഇപ്പോള്‍ തനിക്കുനേരെയാണ് ആക്രമണം. ഉമ തോമസ് വിളിച്ചപ്പോള്‍ താനും ഭാര്യയും അങ്ങോട്ടുചെന്ന് കാണാമെന്നു പറഞ്ഞു. പിന്നീട് ഒരു പ്രതികരണവുമില്ല. പാര്‍ട്ടി വിലക്കിയതാണ് കാരണം. ലത്തീന്‍ സഭയോടുമാത്രമല്ല, എല്ലാ സഭകളോടും തൃക്കാക്കരയിലെ എല്ലാ ജനങ്ങളോടും തനിക്ക് നല്ല ബന്ധമുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.

Eng­lish sum­ma­ry; KV Thomas said that many in the Con­gress are silent for fear

You may also like this video;

Exit mobile version