Site iconSite icon Janayugom Online

ആവശ്യമായ യുദ്ധസാമഗ്രികളില്ല; യുദ്ധഭീഷണിയില്‍ പകച്ച് പാകിസ്ഥാന്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ പാകിസ്ഥാന് ആശങ്ക. പാകിസ്ഥാന്‍ സൈന്യം നിര്‍ണായകമായ പീരങ്കി വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാകിസ്ഥാന്റെ യുദ്ധ പോരാട്ട ശേഷി വെറും നാല് ദിവസത്തേക്ക് മാത്രമേ നിലനില്‍ക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതു നിമിഷവും യുദ്ധം ആരംഭിക്കുമെന്ന ഭീതിയില്‍ യുദ്ധസാമഗ്രികള്‍ ശേഖരിക്കാനുള്ള പെടാപ്പാടിലാണ് പാക് അധികൃതര്‍. അടുത്തിടെ ഉക്രെയ്‌നും ഇസ്രയേലുമായി നടത്തിയ ആയുധ ഇടപാടാണ് രാജ്യത്തിന്റെ ആയുധ ശേഖരം കാലിയാകുന്നതിന് കാരണമായത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ സൈനിക നടപടിയാരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.

എന്നാല്‍ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച പാക് നേതാക്കളുടെ വീരവാദം കാറ്റില്‍ പറത്തുന്നതാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇന്ത്യന്‍ സൈന്യത്തെ നേരിടുന്നതിനാവശ്യമായ മിസൈലുകളോ പീരങ്കികളോ നവീന ആയുധങ്ങളോ അവരുടെ പക്കലില്ല. സാമ്പത്തിക പ്രതിസന്ധിയും പാകിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്നു. പണപ്പെരുപ്പവും വിദേശ നിക്ഷേപം കുറയുന്നതും രാജ്യത്തെ കടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇന്ധനക്ഷാമം മൂലം സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ പോലും നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിയിലാണ് പാകിസ്ഥാന്‍. കഴിഞ്ഞദിവസം നടന്ന സ്‌പെഷ്യല്‍ കോര്‍ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു.

പാകിസ്ഥാന്റെ വെടിക്കോപ്പുകള്‍ക്ക് 96 മണിക്കൂര്‍ ഉയര്‍ന്ന തീവ്രതയുള്ള സംഘര്‍ഷം മാത്രമേ നേരിടാന്‍ കഴിയൂ എന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ സൈനിക നടപടിയെ മന്ദഗതിയിലാക്കാന്‍ സൈന്യത്തിന് എം109 ഹോവിറ്റ്സറുകള്‍ക്ക് 155എംഎം ഷെല്ലുകളോ ബിഎം-21 സിസ്റ്റങ്ങള്‍ക്ക് 122എംഎം റോക്കറ്റുകളോ മതിയായ അളവില്‍ ലഭ്യമല്ല. യുദ്ധം മുന്‍കൂട്ടി കണ്ട് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ആയുധ സംഭരണ ശാല നിര്‍മ്മിച്ചിരുന്നു. എന്നാല്‍ യുദ്ധസാമഗ്രികള്‍ ഇല്ലാത്തത് തന്ത്ര പ്രാധാന്യം ഇല്ലാതാക്കിയതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

Exit mobile version