Site icon Janayugom Online

ലഖിംപുര്‍ ഖേരി കൂട്ടക്കൊല; യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ താക്കീത്

ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയില്‍ അന്വേഷണ നടപടികള്‍ വൈകിപ്പിക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീം കോടതി. അന്വേഷണം അവസാനമില്ലാത്ത കഥയായി മാറരുതെന്ന് കോടതി സര്‍ക്കാരിന് താക്കീത് നല്‍കി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചത്. അന്വേഷണ പുരോഗതിയില്‍ കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. എന്തുകൊണ്ടാണ് കൂടുതല്‍ സാക്ഷികളുടെ മൊഴി എടുക്കാത്തതെന്ന് കോടതി ആരാഞ്ഞു. എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്താനും സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഹര്‍ജി 26 ന് വീണ്ടും പരിഗണിക്കും. 

ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധക്കാര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റുകയായിരുന്നു. നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.കേസില്‍ സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് ഒക്ടോബര്‍ 11ന് ആശിഷിനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. കേസ് അനന്തകാലത്തേക്ക് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ആദിത്യനാഥ് സര്‍ക്കാര്‍ സുപ്രീം കോടതിയിലും നടത്തുന്നത്. കേസിന്റെ വിവരങ്ങള്‍ അടങ്ങിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് അവസാന നിമിഷമാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെ ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വിലയിരുത്താന്‍ കോടതിക്ക് എങ്ങനെ കഴിയും. എങ്ങനെയാണ് അത് വായിച്ചു തീര്‍ക്കാന്‍ കഴിയുക. റിപ്പോര്‍ട്ട് ഒരു ദിവസം മുമ്പേ എങ്കിലും സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനസ്സിലാക്കിയതെന്നും അതിനാലാണ് കാലതാമസം വന്നതെന്നും സാല്‍വേ പറഞ്ഞപ്പോള്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി.
കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാലു സാക്ഷികളുടെ മൊഴി മാത്രമാണ് സിആര്‍പിസി 164 വകുപ്പു പ്രകാരം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
eng­lish summary;Lakhimpur Kheri mas­sacre, Supreme Court warns UP govt
you may also like this video;

Exit mobile version